മലയാളി താരം എടപ്പാൾ സ്വദേശി ദേവ്ദത്തിന് സെഞ്ചുറി, കോലിക്ക് അർധസെഞ്ചുറി; രാജസ്ഥാനെ തകർത്ത് ബാംഗ്ലൂർ
മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരെ അനായാസ ജയം സ്വന്തമാക്കി കോഹ്ലിയും സംഘവും. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 21 ബോള്‍ ബാക്കി നില്‍ക്കെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ബാംഗ്ലൂര്‍ മറികടന്നു. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലിന്റെയും വിരാട് കൊഹ്ലിയുടെയും തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിന്ന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ചു. പടിക്കല്‍ 52 പന്തില്‍ നിന്നും 11 ബൗണ്ടറികളും, ആറ് സിക്‌സറുകളുമടക്കം 101 റണ്‍സ് നേടിയപ്പോള്‍ 47 പന്തില്‍ നിന്നും ആറ് ബൗണ്ടറികളും, 3 സിക്‌സറുമടക്കം 72 റണ്‍സാണ് നായകന്‍ കോഹ്ലി നേടിയത്. തുടക്കത്തിലേ തന്നെ ബൗളര്‍മാരെ ആക്രമിച്ചു കളിച്ച പടിക്കല്‍ – കോഹ്ലി കൂട്ടുകെട്ട് അക്ഷരാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ ടീമിനെ നിഷ്പ്രഭമാക്കുകയായിരുന്നു.
മത്സരത്തിലെ ജയത്തോടെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ ടീം. നാല് കളികളില്‍ നിന്നും എട്ട് പോയിന്റാണ് ടീം നേടിയിരിക്കുന്നത്. മത്സരത്തിലെ പ്രകടനത്തിലൂടെ നായകന്‍ കോഹ്ലി ഐ പി എല്ലില്‍ 6000 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. ഇതുവരെയുള്ള ബാംഗ്ലൂരിന്റെ പോരാട്ടം വിലയിരുത്തുകയാണെങ്കില്‍ കന്നിക്കിരീടം നേടാന്‍ ഏറ്റവും യോജ്യമെന്ന് തോന്നിക്കുന്ന സീസണ്‍ ആണിത്. തുടക്കം മുതലേ ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്ക് മേല്‍ സര്‍വ്വാധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ടീം മുന്നേറുന്നത്. പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ വിമര്‍ശനം നേരിട്ടുക്കൊണ്ടിരുന്ന ബാംഗ്ലൂര്‍ ഓപ്പണര്‍മാര്‍ വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്.