KERALA

ചാലക്കുടി അടിപ്പാത നിർമാണം പൂർത്തിയായില്ല ; കരാറുകാരന് പണം നൽകുന്നില്ലെന്ന് പരാതി

തൃശൂർ : നിര്‍മാണം തുടങ്ങി വര്‍ഷം 4 കഴിഞ്ഞെങ്കിലും പകുതി പോലും പൂർത്തീകരിക്കാത്ത അവസ്ഥയിലാണ് തൃശൂർ – എറണാകുളം ദേശീയ പാതയിലെ ചാലക്കുടി അടിപ്പാത. പ്രക്ഷോഭങ്ങളും സമരങ്ങളും വരുമ്പോള്‍ മാത്രം വേഗത്തിലാകുന്ന നിര്‍മാണം വീണ്ടും നിലച്ചിരിക്കുകയാണ്. കരാറുകാരന് പണം നൽകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. നിർമാണം തുടങ്ങിയത് മുതൽ ഓരോ കാരണങ്ങളാൽ നിർത്തി വെക്കുകയാണ് ചെയ്യുന്നത്. വൈദ്യുത ലൈനുകള്‍ മാറ്റി സ്ഥാപിക്കാത്തതായിരുന്നു കഴിഞ്ഞ പ്രാവശ്യം നിര്‍മാണം നിലയ്ക്കാനുള്ള കാരണം. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 55 ലക്ഷം രൂപയാണ് കരാറുകാരന് നല്‍കാനുളള കുടിശ്ശിക. അടിപ്പാത നിര്‍മാണത്തിന്റെ പലഭാഗങ്ങളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്താതെയാണ് കരാര്‍ നല്‍കിയിരുന്നത്. ഈ ഭാഗങ്ങള്‍ നിര്‍മിക്കാതെ അടിപ്പാത നിര്‍മാണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കരാറുകാരന്‍ അവയെല്ലാം നിര്‍മിക്കുകയും ചെയ്തു. എന്നാൽ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദേശീയ പാത അതോറിറ്റി പണം നല്‍കാനാവില്ലെന്ന നിലപാടെടുത്തു.
എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയവയുടെ ബില്ലുകള്‍ കൃത്യമായി പാസാക്കിയിട്ടുണ്ടെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. എന്നാൽ മുഴുവന്‍ പണവും ലഭിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കരാറുകാരന്‍ ദേശീയപാത അതോറിറ്റിയെ അറിയിച്ചു .2012 ൽ കെ.ബാബു നിർമാണോദ്ഘടാനം നടത്തിയെങ്കിലും മണ്ണ് പരിശോധന മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് 2016ല്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ഒരു വര്‍ഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് ഇത്തരത്തിൽ ഇഴഞ്ഞു നീങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button