പ്രഥമ കേരളാ ഒളിമ്പിക്സിന് ഇന്ന് തുടക്കം
തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക്സിന് ഇന്ന് തുടക്കം. ഇരുപത്തിനാല് ഇനങ്ങളിലായി ഏഴായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് കായിക മന്ത്രി വി അബ്ദുറഹിമാൻ വൈകിട്ട് അഞ്ച് മണിക്ക് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാക്കളെ ആദരിക്കും.
ഇന്ത്യയിൽ ആദ്യമായാണ് ഒളിമ്പിക്സ് മാതൃകയിൽ മത്സരം സംഘടിപ്പിക്കുന്നത്. ഇനിയുള്ള പത്ത് നാൾ കായിക താരങ്ങൾ ട്രാക്കിലും ഫീൽഡിലും പുതിയ വിജയഗാഥകൾ തീർക്കും. ജില്ലാ തലത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ മികവ് തെളിയിച്ച താരങ്ങളാണ് ഗെയിംസിന് യോഗ്യത നേടിയത്. ഇരുപത്തിനാല് ഇനങ്ങളിൽ ഏഴായിരം കായിക താരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ജിമ്മി ജോർജ് സ്റ്റേഡിയം അടക്കം പത്തോളം വേദികളിലായിട്ടാണ് മത്സരങ്ങൾ, ദേശീയ ഫെഡറേഷന്റെയും സംസ്ഥാന അസോസിയേഷനുകളുടേയും നിയമങ്ങൾ അനുസരിച്ചാകും മത്സരങ്ങൾ സംഘടിപ്പിക്കുക.
ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി.ആർ.അനിൽ, വി.ശിവൻകുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ പങ്കെടുക്കും. കായികമേളയുടെ ഭാഗമായി എല്ലാ ദിവസവും കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. മെയ് പത്തിനാണ് സമാപനം.