PONNANI

പൊന്നാനി സ്വദേശിയെ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ

ദേശീയപാതയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കറുകപ്പിളളി ഈച്ചരങ്ങാട് വാടകക്ക് താമസിക്കുന്ന പള്ളുരുത്തി കള്ളി വളപ്പിൽ ചേനപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് സജാദ് (25), അഞ്ചപ്പാലം കോടർലിയിൽ വാടകക്കു താമസിക്കുന്ന കൊടുങ്ങല്ലൂർ കോടഞ്ചേരി തമീൻ (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണിവർ. ക്വട്ടേഷൻ കൊടുത്ത ഏലൂർ മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ വാടകക്കു താമസിക്കുന്ന പാലക്കാട് തൃത്താല ആനിക്കര പയ്യാറ്റിൽ വീട്ടിൽ മുജീബ് ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുജീബിന് കൊണ്ടുവന്ന ഹാൻസ് തട്ടിയെടുക്കാൻ മുജീബ് തന്നെ ക്വട്ടേഷൻ കൊടുക്കുകയായിരുന്നു. ക്വട്ടേഷൻ കൊടുത്ത് ഹാൻസും കാറും തട്ടിയെടുത്ത് മറച്ചു വിൽക്കുകയിരുന്നു ഇയാളുടെ ലക്ഷ്യം. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് ഹാൻസുമായി കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ എട്ടംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കേരളത്തിന് പുറത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. സജാദ് വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും, തട്ടികൊണ്ട്പോയ വാഹനവും മുജീബിന്‍റെ വീട്ടിൽ നിന്ന് ഹാൻസ് നിറച്ച ചാക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എൽ.അനിൽകുമാർ എസ്.ഐമാരായ പി.എസ്.ബാബു, അബ്ദുൽ റൗഫ്, കെ.ആർ. മുരളീധരൻ, സി.പി.ഒമാരായ കെ.ബി. സജീവ്, മാഹിൻഷാ അബൂബക്കർ, മുഹമ്മദ്‌ അമീർ, എച്ച്. ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button