പൊന്നാനിയെ അടുത്തറിയാൻ റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ
പൊന്നാനി: നാടിന്റെ സാസ്കാരികത്തനിമയും സാമുദായിക സൗഹൃദവും പഠിക്കാനായി റൊമാനിയൻ സാഹിത്യകാരി കാട്രീന പവൽ പൊന്നാനിയിലെത്തി. വിവിധ പള്ളികളും പുരാതന തറവാടുകളും ഇവർ സന്ദർശിച്ചു. തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്തെ കമല സുരയ്യയുടെ സ്മാരകം സന്ദർശിച്ച കാട്രിന പൊന്നാനിയിലെ പഴയകാല തറവാടായ വെട്ടം പോക്കിരിയകം, ചോഴിമഠം, നൂർദിയാനകം എന്നിവിടങ്ങളിലും വലിയ ജുമാമസ്ജിദ്, തെരുവത്ത് പള്ളി, തോട്ടുങ്ങൽ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. കമല സുരയ്യയെക്കുറിച്ച് കാടിന ഗവേഷണ പ്രബന്ധം രചിച്ചിട്ടുണ്ടായിരുന്നു. ജർമനിയിലെ ഗോട്ടിങ്ങൻ സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിനിയാണ് ഇവർ. എം.ഇ.എസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത പൊന്നാനിയിലെ പ്രൊഫ. കടവനാട് മുഹമ്മദിന്റെ വസതിയും സന്ദർശിച്ചു. കാലിക്കറ്റ് സർവകലാശാലാ മുൻ പരീക്ഷാകൺട്രോളറും പൊന്നാനി സ്വദേശിയുമായ എം.കെ. പ്രമോദിന്റെ ക്ഷണം സ്വീകരിച്ചാണ് കാട്രിന പവൽ പൊന്നാനിയിലെത്തിയത്. പുഴയോരപാതയായ കർമ റോഡും സന്ദർശിച്ച കാട്രീന ഭാരതപ്പുഴയിൽ ഉല്ലാസ ബോട്ടുയാത്രയും നടത്തി.