പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കി കുട്ടിക്ക് നൽകും
ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കോടതി ചെലവടക്കം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കുട്ടിക്ക് അനുവദിച്ചത്. വീഴ്ച്ച വരുത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നാണ് ഈ തുക ഈടാക്കുന്നത്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഉത്തരവിറക്കിയത്. എട്ടുവയസുകാരിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കും.
2021 ഡിസമ്പറിൽ തന്നെ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പുറമേ പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകിയിരുന്നു. എന്നാൽ തുക ഉദ്യോസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്ന് സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയുമാണ് രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.