ജില്ലയിൽ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആന്റ് ബി.സി ചെയ്തു: മന്ത്രി
മലപ്പുറം : മലപ്പുറം ജില്ലയിലെ 72.5 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലപ്പുറം ഗവ.ഗസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ജില്ലയിൽ 2,375 കിലോമീറ്റർ റോഡുകളാണുള്ളത്. അതിൽ 1,722 കിലോമീറ്റർ റോഡുകൾ ബി.എം ആൻഡ് ബി.സി ചെയ്ത് നവീകരിക്കാനായി. ചെലവ് കൂടുതലാണെങ്കിലും ദീർഘകാലം നിലനിൽക്കും. സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് 80 ശതമാനത്തിലേറെ റോഡുകൾ ഇത്തരത്തിൽ നവീകരിക്കും.റോഡുകളുടെ നിർമ്മാണത്തിന് തുക ചെലവഴിക്കുന്നതിൽ സുതാര്യത ഉറപ്പുവരുത്തും. നിർമ്മാണം പൂർത്തിയായ റോഡുകൾക്ക് സമീപം ചെലവഴിച്ച തുക, പരിപാലന കാലാവധി, കരാറുകാരന്റെ പേര് തുടങ്ങിയവയടങ്ങിയ ബോർഡുകൾ സ്ഥാപിക്കുന്നത് ഇതിനാണ്. ബി.എം ആൻഡ് ബി.സി ചെയ്ത റോഡിന് മൂന്ന് വർഷവും അല്ലാത്ത റോഡുകൾക്ക് രണ്ട് വർഷവുമാണ് പരിപാലന കാലാവധി. റോഡ് നിർമ്മാണത്തിന് മുമ്പ് കരാറുകാരൻ അടച്ച ഡെപ്പോസിറ്റ് തുക പരിപാലന കാലാവധി കഴിഞ്ഞാലേ തിരിച്ച് നൽകൂ.