കുത്തിവെപ്പു ക്യാമ്പുകളിൽ ഗുരുതരപ്രോട്ടോക്കോൾ ലംഘനം
എടപ്പാൾ: പൊന്നാനി താലൂക്കിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പുകളിൽ ഗുരുതരമായ പ്രൊട്ടോക്കോൾ ലംഘനം നടക്കുന്നതായി റിപ്പോർട്ട്.
ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും നടത്തുന്ന പലക്യാമ്പുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടത്തുന്നതെന്നും രോഗവ്യാപനത്തിന് കാരണമാകുമെന്നുമുള്ള റിപ്പോർട്ടുകളെത്തുടർന്ന് താലൂക്കിലെ ക്യാമ്പുകൾ ഏകോപിപ്പിച്ച് സുരക്ഷിതമായി നടത്താനായി വാക്സിനേഷൻ ക്യാമ്പ് നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം.
വാക്സിനേഷൻക്യാമ്പുകൾ രോഗവ്യാപന കേന്ദ്രങ്ങളാകുന്നതായി പരാതിയുയർന്ന സാഹചര്യത്തിൽ ശനിയാഴ്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ വിവിധ ക്യാമ്പുകളിൽ നടത്തിയ സന്ദർശനത്തിലാണ് ഗുരുതരമായ കണ്ടെത്തൽ.
ജനത്തിരക്കു കുറയ്ക്കാനും അകലംപാലിച്ച് വരിനിർത്താനും സാനിറ്റൈസർ ലഭ്യത ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളൊന്നും പല ക്യാമ്പുകളിലുമില്ലെന്നായിരുന്നു റിപ്പോർട്ട്.
ഇത്തരത്തിലുള്ള ക്യാമ്പുകൾ ഗുരുതര രോഗവ്യാപനമേഖലകളെ കൂടുതൾ സങ്കീർണതകളിലേക്ക് നയിക്കുമെന്നും ഇതില്ലാതാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുത്തിവെപ്പിനെത്തേണ്ടവർക്ക് സമയം കൃത്യമായി മുൻകൂട്ടി നൽകണം.
മാനദണ്ഡങ്ങൾ പാലിച്ച് വരിനിർത്തി ശരീരോഷ്മാവ് രേഖപ്പെടുത്തുകയും വേണമെന്ന് പൊന്നാനി തഹസിൽദാറും ഇൻസിഡന്റ് കമാൻഡറുമായ ടി.എൻ. വിജയൻ നിർദേശംനൽകി.
ഇത്തരം കാര്യങ്ങൾ ഏകോപിപ്പിക്കാനും ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, ദ്രുത പ്രതികരണ സേനാംഗങ്ങൾ, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ സേവനം മുൻകൂട്ടി ഉറപ്പാക്കാനും വാക്സിനേഷൻ ക്യാമ്പ് നോഡൽ ഓഫീസറെ തദ്ദേശസ്ഥാപനസെക്രട്ടറി നിയോഗിക്കണം.