MALAPPURAM

ഓട്ടോഡ്രൈവറോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ചാരയക്കേസില്‍ കുടുക്കാന്‍ നോക്കി; രണ്ടു പേര്‍ പിടിയില്‍

മലപ്പുറം: ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ഓട്ടോ ഡ്രൈവറുടെ  അയൽവാസിയായ എടരിക്കോട് ചുടലപ്പാറ സ്വദേശി പാറാട്ട് മുജീബ് റഹ്‌മാൻ (49), വാഴയൂർ സ്വദേശി കുനിയിൽ കോടമ്പട്ടിൽ അബ്ദുൾ മജീദ്(38) എന്നിവരാണ് പിടിയിലായത്. 
പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പോലീസ്  സ്റ്റേഷനിലേക്ക്  മുജീബ് റഹ്മാന്‍ വിളിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ താനൂർ ഡി എ എൻ എസ് എ എഫ് ടീം പരിശോധന നടത്തിയതോടെ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും കുപ്പികളിലാക്കി കവറുകളിൽ വെച്ച നാലര ലിറ്റർ ചാരായം കണ്ടെടുക്കുകയായിരുന്നു. 

എന്നാൽ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ മുൻ വൈരാഗ്യം വെച്ച് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലിയെ അബ്കാരി കേസിൽ പെടുത്താനായി മൂജീബ് ചെയ്തതാണെന്ന് മനസ്സിലായി. മറ്റൊരു കേസിൽ മുജീബ് ജയിലിൽ കിടന്നിരുന്ന സമയത്ത് പരിചയപ്പെട്ട അബ്ദുൽ മജീദി (38) നെക്കൊണ്ട് കോട്ടക്കൽ ചുടലപ്പാറയിൽ നിന്നും ഓട്ടോ വിളിച്ച്  യാത്രക്കിടയിൽ മുജീബ് നൽകിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. 

പരപ്പനങ്ങാടി പുത്തരിക്കൽ എത്തിയ ശേഷം മജീദ് ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ച് നേരം കാത്തിരിക്കാൻ പറഞ്ഞ് സ്ഥലത്ത് നിന്ന് മുങ്ങി. ഓട്ടോറിക്ഷയെ പിൻതുടർന്ന് വന്ന മുജീബ് റഹ്‌മാൻ ഓട്ടോ ഡ്രൈവർ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയിൽ ചാരായം വിൽപ്പന നടത്തുന്നുവെന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button