KERALALATEST NEWSPOLITICSPUBLIC INFORMATIONUncategorizedUPDATES

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വഞ്ചന; പിണറായി വിജയൻ

തിരുവനന്തപുരം: എഐസിസി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരേ ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്നും ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജൻഡകൾ അതേപടി പകർത്തുന്ന കോൺഗ്രസ് നിലപാട് അവർ ആർഎസ്എസിന്‍റെ ബി-ടീമായി മാറിയെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

സംഭവം അതീ ഗൗരവതരമാണെന്നും ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ, വന്ദേമാതരത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്‍റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണെന്നും അദ്ദേഹം വ‍്യക്തമാക്കി. പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വന്ദേമാതരം പാടിയാൽ മതനിരപേക്ഷത തകരുമെങ്കിൽ അതിന്‍റെ കാരണം ഒന്നു വിശദീകരിക്കാമോയെന്നും, സ്വാതന്ത്ര‍്യദിനം കരിദിനം ആ‍യി ആചരിച്ച നാടല്ലേ ഇതെന്നും വന്ദേമാതരം മുഴുവൻ പാടിയതിൽ അഭിമാനിക്കുകയല്ലേ വേണ്ടതെന്നും ആളുകൾ കമന്‍റ് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപംഎഐസിസി ആസ്ഥാനത്തെയും കോൺഗ്രസ്സ് ഭരിക്കുന്ന കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെയും ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച നടപടി കോൺഗ്രസ്സിന്‍റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നത്.

കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാനമായ സംഭവമുണ്ടായത് അതീവ ഗൗരവതരമാണ്. ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചിരിക്കുകയാണ്. നേരത്തെ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു.ഗാനത്തിലെ മതപരമായ ബിംബങ്ങൾ ബഹുസ്വര സമൂഹത്തിന് യോജിക്കാത്തതിനാൽ, വന്ദേമാതരത്തിന്‍റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമേ ദേശീയ പ്രസ്ഥാനത്തിന്‍റെ വേദികളിൽ പാടാവൂ എന്ന് 1937 ൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി തന്നെ തീരുമാനിച്ചതാണ്.

1950 ൽ ഭരണഘടനാ അസംബ്ലി വന്ദേമാതരത്തിന് ദേശീയ ഗീതം എന്ന പദവി നൽകിയപ്പോഴും ആദ്യ രണ്ടു ചരണങ്ങളെയാണ് ഉദ്ദേശിച്ചത്. തങ്ങളുടെ തന്നെ ആ മതേതര പാരമ്പര്യത്തെയാണ് ഗാനം പൂർണ്ണമായി ആലപിക്കുക വഴി കോൺഗ്രസ്സ് ഇന്ന് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്.​സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് ഒരു കാരണവശാലും നിർബന്ധമല്ല എന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

കേന്ദ്രത്തിന്‍റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് യാതൊരുവിധത്തിലും ശിക്ഷാർഹമായ കുറ്റമല്ല. നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണ്. ഭൂരിപക്ഷ വർഗീയതയുമായി മത്സരിക്കാൻ സംഘപരിവാർ അജണ്ടകൾ അതേപടി പകർത്തുന്ന കോൺഗ്രസ്സ് നിലപാട് അവർ ആർഎസ്എസിന്‍റെ ബി-ടീമായി മാറി എന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button