ഇസ്രായേൽ-ഗ്രീസ് വൻ ആയുധ കരാർ
തെൽ അവീവ്: ഇസ്രായേലും ഗ്രീസും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ നിർണായക ചുവടുവെപ്പായി ശതകോടിക്കണക്കിന് ഡോളറിന്റെ ആയുധക്കരാർ ഒപ്പുവെച്ചു. ഇരു മെഡിറ്ററേനിയൻ രാജ്യങ്ങൾക്കുമിടയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ പ്രതിരോധ ഇടപാടാണിത്.
ഏകദേശം 300 കോടി യൂറോ (350 കോടി ഡോളർ) മൂല്യമുള്ള കരാറിന് ‘അക്കിലീസ് ഷീൽഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രായേലി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബഹുതല വ്യോമപ്രതിരോധ സംവിധാനം ഗ്രീസിന് ലഭ്യമാക്കുന്നതാണ് കരാറിന്റെ പ്രധാന ഘടകം. ഇസ്രായേൽ പ്രതിരോധ മന്ത്രാലയമാണ് കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.ഇസ്രായേലിനും ഗ്രീസിനും പൊതുവായ തന്ത്രപ്രധാന താൽപര്യങ്ങളുണ്ടെന്നും മേഖലയിൽ സമാനമായ സുരക്ഷാ വെല്ലുവിളികളാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
ഇസ്രായേലിന്റെ ആയുധ കയറ്റുമതി റെക്കോഡ് നിലയിലെത്തിയ സമയത്താണ് ഗ്രീസുമായുള്ള പുതിയ കരാർ. കഴിഞ്ഞ വർഷം ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതി 1900 കോടി ഡോളർ കടന്നു.