മഴപെയ്തുതീർന്നപ്പോൾ പാടം നിറയെ പ്ലാസ്റ്റിക്
കരുളായി : ബുധനാഴ്ച കരുളായിയിൽ പെയ്ത മഴ തോർന്നപ്പോൾ മില്ലുംപടി പാടശേഖരത്തിലും തോട്ടിലും നിറഞ്ഞത് പ്ലാസ്റ്റിക് മാലിന്യം.
കരുളായി അങ്ങാടിയിൽനിന്ന് വരുന്ന തോട്ടിലൂടെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തിയത്. തോട് നിറഞ്ഞുകവിഞ്ഞതിനെ തുടർന്ന് ഇവ മില്ലുംപടിയിലെ കൃഷിയിടത്തിലേക്കും ധാരാളമായി കയറിയിട്ടുണ്ട്.
പാടത്തും തോടിന്റെ രണ്ടരികുകളിലുമായി ഇവ പരന്നുകിടക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, തെർമോക്കോൾ, മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കവറുകൾ എന്നിവയാണ് ചിന്നിച്ചിതറിക്കിടക്കുന്നത്.
അങ്ങാടിയിൽനിന്നും വീടുകളിൽനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമസേന ശേഖരിക്കുന്നുണ്ട്.
എന്നിട്ടും ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെയാണ് കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തിയതെന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കാട് വെൽഡൺ ക്ലബ് അധികൃതർക്ക് പരാതി നൽകി.
ഒറ്റമഴയിൽ എവിടെനിന്നാണ് ഇത്രയധികം അജൈവമാലിന്യങ്ങൾ വന്നതെന്നും മാലിന്യം തോട്ടിലേക്ക് നിക്ഷേപിച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.