ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തിന് ഇന്ന് അഞ്ച് വര്‍ഷം.
ജെ എന്‍ യു വില്‍ എം എസ് സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയായിരുന്ന ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശി നജീബ് അഹമ്മദിനെ ജെ എന്‍ യു മഹി മാണ്ഡവി ഹോസ്റ്റലിലെ 106ാം നമ്പര്‍ മുറിയില്‍ നിന്ന് കാണാതായിട്ട് ഇന്ന് അഞ്ച് വര്‍ഷം തികയുന്നു. നജീബിന്റെ തിരോധാനത്തിന് അഞ്ച് വയസ്സ് തികയുമ്പോളും തന്റെ മകനെവിടെയെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് ഉമ്മ ഫാത്തിമ നഫീസ്. ‘എന്റെ മകന്‍ എവിടെയെന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ചോദിക്കാന്‍ തുടങ്ങിയിട്ട്’് എന്ന് ഡല്‍ഹി പൊലീസിനെ ടാഗ് ചെയ്ത് ഫാത്തിമ നഫീസ് കഴിഞ്ഞ ദിവസം ട്വീറ്റ്് ചെയ്തു.
എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ 2016 ഒക്ടോബര്‍ 15 മുതലാണ് ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നത്. നജീബിന്റെ തീരോധനത്തിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നായിരുന്നു വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റേയും ആരോപണം. 2016 ഒക്ടോബര്‍ 14ന് നജീബിനെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വര്‍ഗിയ ചുവയുള്ള വാക്കുകളാല്‍ അസഭ്യം പറഞ്ഞെന്നും അവര്‍ ആരേപിച്ചു.അടുത്ത ദിവസം മുതലാണ് നജീബിനെ കാണാതാകുന്നത്. ആദ്യം അന്വേഷണത്തിന് വിമുഖത കാണിച്ച ജെ എന്‍ യു അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നജീബിന്റെ തീരോധനത്തെക്കുറിച്ച് ഔദ്യോഗികമായി പരാതി ഫയല്‍ചെയ്യുന്നത്.
ആദ്യം കേസ് അന്വേഷിക്കുന്നത് ഡല്‍ഹി വസന്ത് കുഞ്ജ് സ്റ്റേഷനിലെ പോലീസുകാരാണ്. സമ്മര്‍ദ്ദങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും, ക്രൈബ്രാഞ്ചും,ഒടുവില്‍ സിബി ഐയും കേസന്വേഷണം ഏറ്റെടുക്കുന്നു. കേസില്‍ ആകെയുണ്ടായ ഒരു പുരോഗതി നജീബ് ഓട്ടോയില്‍ കയറി ജാമിഅ മില്ലിയ്യയിലേക്ക് പോയി എന്ന ഡല്‍ഹി പോലിസിന്റെ കണ്ടെത്തല്‍ പൊളിക്കാനായി എന്നത് മാത്രം. നജീബിനെ അപായപ്പെടുത്തിയതല്ല സ്വയം ഇറങ്ങി പോയതാണ് എന്ന് ഡല്‍ഹി പോലിസ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച വാദം ഇതിലൂടെ പൊളിക്കാനായി.
ഒടുവില്‍ കേസ് അന്വേഷിച്ച സി.ബി.ഐ സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏകദേശം മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കേസ് അവസാനിപ്പിക്കുന്നത്. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസ് അവസാനിപ്പിയ്ക്കാന്‍ സി.ബി.ഐ തീരുമാനിച്ചതെന്നായിരുന്നു അന്ന് നജീബിന്റെ ഉമ്മയുടെ ആരോപണം.
നജീബിന് വേണ്ടി പാര്‍ലമെന്റിന് മുന്നിലും ഡല്‍ഹിയിലും നിരവധി സമരങ്ങളാണ് നജീബിന്റെ ഉമ്മ ഫാത്തിമ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ”തന്റെ മകന്‍ എവിടെയെന്ന്” ഫാത്തിമ നഫീസ് ചോദിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ”വേര്‍ ഈസ് നജീബ് ക്യാമ്പയിനും” സമൂഹത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. നജീബിന്റെ ഉമ്മയുടെ പോരാട്ടം കേസിനെ സജീവമായി നിലനിര്‍ത്താനും പൊതു ജന ശ്രദ്ധയിലേക്കെത്താനും പ്രേരകമായി. എങ്കിലും നജീബ് അഹമ്മദ് എവിടെ എന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി നിലനില്‍ക്കുന്നു. കാണാമറയത്തുള്ള തന്റെ മകനെ കണ്ടെത്താനായി ആ ഉമ്മ നടത്തുന്ന പോരാട്ടം ഇപ്പോളും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.