രാജ്യത്ത് വിമാന കമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്ര സർക്കാർ.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. ഒക്ടോബര്‍ 18 മുതല്‍ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിക്കും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റതാണ് തീരുമാനം
2020 മെയ് മുതലുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. നിലവില്‍ വിമാനത്തില്‍ പ്രവേശിപ്പിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ 85% യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതി. കൊവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.
കൊവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതല്‍ രണ്ട് മാസത്തേക്ക് കേന്ദ്രം ആഭ്യന്തരമ വിമാനസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ആഭ്യന്തര സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയെങ്കിലും ആദ്യഘട്ടത്തില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 67 ശതമാനത്തില്‍ നിന്ന് 69 ശതമാനമായാണ് യാത്രക്കാരുടെ എണ്ണം വര്‍ധിച്ചത്. തുടര്‍ന്ന് വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ പരിധി ഉയര്‍ത്തണമെന്ന വിമാന കമ്പനികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.
അതേസമയം, എയര്‍ലൈനുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് വേണം സര്‍വീസുകള്‍ നടത്താനെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.