MALAPPURAM

ദുരന്തമുഖത്ത് രക്ഷാപ്രർത്തനം നടത്താൻ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജം

മലപ്പുറം: ദുരന്തമുഖത്ത് രക്ഷാപ്രർത്തനത്തിന് പിന്തുണ നൽകാൻ ‘ആപ്തമിത്ര’ സന്നദ്ധ സേന സജ്ജമായി. കേന്ദ്ര-സംസ്ഥാന സേനകൾക്ക് ആവശ്യമായ പിന്തുണ സഹായം നൽകാനും സേനയുടെ അസാന്നിധ്യത്തിൽ അത്യാവശ്യമായി വരുന്ന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പൊതുസമൂഹത്തിന് പരിശീലനം നൽകി സജ്ജമാക്കുന്ന പദ്ധതിയാണ് ആപ്തമിത്ര. ജില്ലയിൽ നിന്നും 500 പേർക്കാണ് പരിശീലനം നൽകിയത്. പരിശീലനം ലഭിച്ചവരുടെ പാസിങ് ഔട്ട് പരേഡ് എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരേഡ് അഭിവാദ്യം ചെയ്തു. 18നും 40നും ഇടയിൽ പ്രായമുള്ളവരാണ് ആപ്തമിത്രയിലുള്ളത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പരിശീലനം നൽകിയത്. സംസ്ഥാനത്താകെ 4300 പേർക്കായിരുന്നു പരിശീലനം. കൂടുതൽ പേർ പരിശീലനം നേടിയത് മലപ്പുറത്താണ്. നിലമ്പൂർ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത
101 ഗോത്ര വർഗ്ഗക്കാരും ആപ്തമിത്ര പരിശീലനം നേടിയിട്ടുണ്ട്. അഗ്നി സുരക്ഷ, ദുരന്ത ലഘൂകരണം, പ്രഥമ ശുശ്രൂഷ, ജല രക്ഷ, അപകട പ്രതികരണം. വയർലസ് കമ്യൂണിക്കേഷൻ തുടങ്ങിയ വിഷയങ്ങളിൽ 12 ദിവസത്തെ തിയറി, പ്രായോഗിക പരിശീലനം വളണ്ടിയർമാർക്ക് നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ, ഡി.വൈ.എസ്.പി പി അബ്ദുൽ ബഷീർ, എം.എസ്.പി അസി. കമാൻഡന്റ് എം രതീഷ്, ഫയർ ഓഫീസർമാരായ സി ബാബുരാജ്, എം രാജേന്ദ്രൻ, എം.കെ പ്രമോദ്, പി പ്രദീപ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button