KERALA


ശശി തരൂരിനെ സ്വാഗതം ചെയ്ത് എന്‍ സി പി

ശശി തരൂരിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. തരൂരിന് ഏത് സമയവും എന്‍സിപിയിലേക്ക് വരാമെന്ന് പി.സി ചാക്കോ പ്രതികരിച്ചു. തരൂരിന്റെ വലിപ്പം മനസിലാക്കാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ശശി തരൂരിന് നല്‍കാമായിരുന്നുവെന്നും പി സി ചാക്കോ പറഞ്ഞു.

ശശി തരൂരിന്റെ കഴിവുകളെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. വികസന കാര്യത്തില്‍ തരൂര്‍ രാഷ്ട്രീയം കാണിക്കാറില്ല. മറ്റ് നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാടെടുക്കുമ്പോള്‍ തരൂരിന്റെത് വ്യക്തതയുള്ള നിലപാടാണ്. കോണ്‍ഗ്രസിലാണെങ്കിലും അല്ലെങ്കിലും തരൂരായിരിക്കും തിരുവനന്തപുരം എംപിയെന്നും പി സി ചാക്കോ പ്രതികരിച്ചു.

അതേസമയം ഡിസിസികളെ അറിയിക്കാതെ സന്ദര്‍ശനം നടത്തുന്നു എന്ന വിവാദങ്ങള്‍ക്കിടെ തരൂര്‍ ഇന്ന് പത്തനംതിട്ടയില്‍ എത്തി. പന്തളം, അടൂര്‍ എന്നിവിടങ്ങളിലാണ് ശശി തരൂര്‍ സന്ദര്‍ശനം നടത്തിയത്. അടൂരില്‍ പങ്കെടുക്കുന്ന ബോധി ഗ്രാമിന്റെ പരിപാടിക്ക് രാഷ്ട്രീയമില്ല എന്ന് പറയുമ്പോഴും തരൂരിന്റെ സാന്നിധ്യം പരിപാടിക്ക് ഏറെ രാഷ്ട്രീയ മാനമാണ് നല്‍കുന്നത്. തരൂര്‍ പങ്കെടുക്കുന്ന പരിപാടികള്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബഹിഷ്‌കരിച്ചു.

വിവാദങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി കൊണ്ടാണ് ശശി തരൂര്‍ ഇന്ന് പത്തനംതിട്ടയിലെത്തിയത്. അടൂര്‍ ബോധിഗ്രാമില്‍ നടക്കുന്ന സെമിനാറില്‍ തരൂര്‍ പങ്കെടുക്കുന്ന കാര്യം തന്നെ അറിയിച്ചിട്ടില്ല എന്നാണ് പത്തനംതിട്ട ഡിസിസി പ്രസിഡണ്ട് സതീഷ് കൊച്ചുപറമ്പില്‍ പറയുന്നത്. തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കില്ല എന്നും ഡിസിസി പ്രസിഡണ്ട് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും തരൂരിന്റെ പരിപാടിയോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. അതേസമയം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥന്‍, ഡിസിസി മുന്‍ പ്രസിഡന്റ് പി മോഹന്‍രാജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

രാഷ്ട്രീയം ഇല്ലാത്ത പരിപാടിക്കാണ് താന്‍ അടൂരില്‍ എത്തിയതെന്നാണ് തരൂര്‍ പറയുന്നത്. എന്നാല്‍ ഈ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായിരുന്ന ജില്ലയില്‍ തരൂരിന്റെ സന്ദര്‍ശനത്തോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുമെന്ന സൂചനയാണ് ഉള്ളത്. ജില്ലയില്‍ ദുര്‍ബലമായ ഐ വിഭാഗം പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയും ചെയ്യുനുണ്ട്. ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ തരൂരിന്റെ ഇന്നത്തെ സന്ദര്‍ശനം എന്തുമാറ്റം ഉണ്ടാക്കി എന്നതാണ് ഇനിയുള്ള ദിവസങ്ങളില്‍ കണ്ടറിയേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button