കാർഷിക വായ്പകൾക്ക് ഒന്നര ശതമാനം പലിശ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
ഹ്രസ്വകാല കാർഷിക വായ്പകൾക്ക് കേന്ദ്ര സർക്കാർ ഒന്നര ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കിസാൻ ക്രഡിറ്റ് കാർഡ് ആനുകൂല്യങ്ങൾ കന്നുകാലി പരിപാലനം നടത്തുന്നവർക്കും മത്സ്യത്തൊഴിലാളികൾക്കും ലഭിക്കും. ബാങ്കുകൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇക്കാര്യത്തിൽ ഉണ്ടാക്കിയാൽ കർശന നടപടിയാകും സ്വീകരിക്കുക. കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
സഹകരണ മേഖലകളിലും സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും വായ്പകളുടെ ഒഴുക്ക് നിലനിർത്താനും ഈ നടപടി സഹായകരമാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.