World

ഇന്ത്യയുടെ ‘ബഹിരാകാശത്തെ പ്രിയപുത്രി’; ഇതിഹാസതുല്യമായ 27 വർഷങ്ങൾ, സുനിത വില്യംസ് വിരമിച്ചു

ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. ത്രസിപ്പിക്കുന്ന 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനാണ് അറുപതുകാരിയായ സുനിത ഇതോടെ വിരാമമിടുന്നത്.

മൂന്ന് തവണയായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര നടത്തിയ സുനിത, ബഹിരാകാശത്ത് ഏറ്റവുമധികം സമയം (608 ദിവസം) ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡുമായാണ് പടിയിറങ്ങുന്നത്.

അനിശ്ചിതത്വം നിറഞ്ഞ അവസാന ദൗത്യം (2024-2025)

സുനിതയുടെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു 2024-ലെ സ്റ്റാർലൈനർ ദൗത്യം. ‘ബോയിങ്ങിന്റെ’ സ്റ്റാർലൈനർ പേടകത്തിൽ വെറും ഒരാഴ്ചത്തെ ദൗത്യത്തിനായി പോയ സുനിതയ്ക്കും സഹസഞ്ചാരി ബുച്ച് വിൽമോറിനും, പേടകത്തിന്റെ സാങ്കേതിക തകരാറുകൾ മൂലം ബഹിരാകാശത്ത് തുടരേണ്ടി വന്നത് 9 മാസത്തോളമാണ്.

അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 2025 മാർച്ചിൽ ‘സ്പേസ് എക്സി’ന്റെ ക്രൂ-9 ദൗത്യത്തിലാണ് ഇരുവരും സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്. ഈ ഒരൊറ്റ ദൗത്യത്തിൽ മാത്രം 286 ദിവസമാണ് ഇവർ ഭ്രമണപഥത്തിൽ ചെലവഴിച്ചത്.

റെക്കോർഡുകളുടെ തിളക്കം

•സ്പേസ് വാക്ക്: 9 തവണയായി 62 മണിക്കൂറും 6 മിനിറ്റും ബഹിരാകാശ നടത്തം (Spacewalk) പൂർത്തിയാക്കി. ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്.

മാരത്തൺ: ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന ചരിത്രനേട്ടവും സുനിതയ്ക്ക് സ്വന്തം.

•ആകെ സമയം: മൂന്ന് ദൗത്യങ്ങളിലായി 600-ലധികം ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചു.

“സുനിത വില്യംസ് മനുഷ്യ ബഹിരാകാശ സഞ്ചാരത്തിലെ ഒരു വഴികാട്ടിയാണ്. ബഹിരാകാശ നിലയത്തിലെ അവരുടെ നേതൃപാടവം ഭാവിയിലെ ചാന്ദ്ര-ചൊവ്വാ ദൗത്യങ്ങൾക്ക് ശക്തമായ അടിത്തറയിട്ടു,” എന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ അവരെ വിശേഷിപ്പിച്ചത്.

കടലിനെ സ്നേഹിച്ച്, ആകാശത്തെ കീഴടക്കി

1965 സെപ്റ്റംബർ 19-ന് ഒഹായോയിലാണ് ജനനം. ഗുജറാത്തിൽ നിന്നു യുഎസിലേക്കു കുടിയേറിയ ന്യൂറോ അനാട്ടമിസ്റ്റ് ഡോക്ടർ ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജ ബോണിയുടെയും മകൾ. മാസച്യുസിറ്റ്സിലെ നീധം ഹൈസ്കൂളിലെ പഠനകാലത്ത് ഒരു മുങ്ങൽവിദഗ്ധയാകാനായിരുന്നു സുനിത ആഗ്രഹിച്ചത്. പിന്നീട് വെറ്ററിനറി ഡോക്ടറാകാൻ തീരുമാനിച്ചെങ്കിലും വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു.

യുഎസ് നേവൽ അക്കാദമിയിൽ ചേർന്ന് ബേസിക് ഡൈവിങ് ഓഫിസറായി കരിയർ ആരംഭിച്ചു. ഇറാഖ്– കുവൈത്ത് യുദ്ധകാലത്ത് ഹെലികോപ്റ്റർ പൈലറ്റായി സേവനമനുഷ്ഠിച്ചതോടെ സമുദ്രത്തിൽ നിന്നു കരകയറി വിശാലമായ ആകാശത്തേക്ക് അവരുടെ സ്വപ്നങ്ങൾ പറന്നുയർന്നു. 30 വ്യത്യസ്തതരം വിമാനങ്ങളിൽ മൂവായിരത്തിലധികം മണിക്കൂറുകൾ പറന്ന പരിചയസമ്പത്തുമായാണ് 1998-ൽ സുനിത നാസയിലെത്തുന്നത്.

ദൗത്യങ്ങൾ ഒറ്റനോട്ടത്തിൽ

•2006 ഡിസംബർ 9: ‘ഡിസ്കവറി’ പേടകത്തിൽ ആദ്യ യാത്ര. 2007 ജൂൺ 22-ന് മടങ്ങിയെത്തി.

•2012 ജൂലൈ 14: സോയൂസ് പേടകത്തിൽ രണ്ടാം യാത്ര. നവംബർ 18 വരെ നീണ്ട ബഹിരാകാശ വാസം.

•2024 ജൂൺ 5: “അമ്മവീട്ടിൽ പോകുന്നതുപോലെ വെറും 8 ദിവസത്തേക്ക്” എന്ന് പറഞ്ഞ് തുടങ്ങിയ യാത്ര, ചരിത്രത്തിലെ തന്നെ ഏറ്റവും നീണ്ട രക്ഷാദൗത്യങ്ങളിലൊന്നായി മാറി.

ഇന്ത്യയെന്ന വികാരം

ഇന്ത്യൻ വേരുകളുള്ള സുനിത, ഇന്ത്യയുമായുള്ള തന്റെ ആത്മബന്ധത്തെക്കുറിച്ച് എന്നും വാചാലയായിരുന്നു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ അതിരുകളില്ലാത്ത ഭൂമിയെ കാണുന്നതാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവർ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങൾ എന്നും “വീട്ടിലേക്കുള്ള മടക്കയാത്ര” പോലെയായിരുന്നു.

“നാസയിൽ എനിക്ക് അത്ഭുതകരമായ 27 വർഷത്തെ കരിയർ ഉണ്ടായിരുന്നു. ബഹിരാകാശമായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലം. ഞങ്ങൾ പാകിയ അടിത്തറ ഭാവിയിലെ പര്യവേക്ഷകർക്ക് പ്രചോദനമാകുമെന്ന് കരുതുന്നു,” വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സുനിത പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button