വെളിച്ചം പകർന്ന ഗുരുനാഥന്മാർക്ക് കണ്ണീരോടെ വിട; സ്കൂളിൽ പൊതുദർശനം
മലപ്പുറം : വാല്‍പ്പാറ അപകടത്തില്‍ മരിച്ച അധ്യാപകരുടെ മൃതദേഹങ്ങൾ സ്കൂളിൽ പൊതുദർശനത്തിന്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചര്‍, അധ്യാപകരായ ആശ ടീച്ചര്‍, റംല ടീച്ചര്‍, ഷക്കീന ടീച്ചര്‍, മജീദ് മാസ്റ്റര്‍ അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹ്‌റ ടീച്ചര്‍, പന്ത്രണ്ടുവയസുകാരന്‍ ഹിഷാം എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി സ്‌കൂളിലേക്ക് എത്തിച്ചിരിക്കുന്നത്.
ശേഷം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. തുടർന്നായിരിക്കും സംസ്കാരം.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുളള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഷഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി. ഷഹദിൻ അപകടനില തരണംചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ പറഞ്ഞു. സാഹചര്യം നോക്കി കേരളത്തിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നര മണിക്കൂറാണ് സ്‌കൂളിൽ പൊതുദർശനമുണ്ടാവുക. കുട്ടികൾക്ക് വലിയ ഷോക്കാണ് ഉണ്ടായതെന്നും അവർക്ക് കൗൺസലിംഗ് നൽകുമെന്നും കളക്ടർ അറിയിച്ചു.