MALAPPURAM


വികെ പടിയിൽ മുറിച്ച് മാറ്റിയ മരത്തിൽ വീണ്ടും കൂടുകൂട്ടി പക്ഷികൾ, മുട്ടയുമിട്ടു

മലപ്പുറം : മലപ്പുറത്ത് ദേശീയപാത വികസനത്തിനായി മരം മുറിച്ചപ്പോൾ  പക്ഷികൾ അരുംകൊല ചെയ്യപ്പെട്ട  സംഭവത്തിന് പിന്നാലെ പ്രതിഷേധം ഉയര്‍ന്നതോടെ അവിടെ തന്നെ നിലനിര്‍ത്തിയ മുറിച്ചിട്ട മരത്തിൽ പക്ഷികൾ വീണ്ടും കൂടുകൂട്ടുന്നു പക്ഷികള്‍. മരം മുറിച്ച് മാറ്റിയതോടെ നൂറിലധികം പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വനം വകുപ്പ് കേസെടുത്തതിനാല്‍ മരം ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. എന്നാൽ അന്നുണ്ടായിരുന്ന കൂടുകൾ പൂര്‍ണ്ണമായും ആഴ്ചകള്‍ക്ക് മുമ്പ് അരീക്കോട് കൊടുമ്പുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് കൊണ്ടുപോയിരുന്നു. 50ലധികം കൂടുകളാണ് അധികൃതര്‍ ശേഖരിച്ച് കൊണ്ടുപോയത്. 

എന്നാൽ ഇപ്പോൾ ഇതേ മരത്തിൽ വീണ്ടും പക്ഷികൾ കൂടുകൂട്ടി മുട്ടയിട്ടു. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ക്ക് പറന്നുപോകാന്‍ കഴിയുന്നതുവരെ ഇനി മരം ഇവിടെനിന്ന് മാറ്റാന്‍ കഴിയില്ല. മനുഷ്യ സാമീപ്യം ഉള്ള ഇടങ്ങളില്‍ കൂടുകെട്ടാനാണ് ഇത്തരം പക്ഷികള്‍ ഇഷ്ടപ്പെടുന്നത്. വാഹനങ്ങളും ആളുകളും ഉള്ള അങ്ങാടികളുടെ അരികിലെ മരങ്ങള്‍ തിരഞ്ഞെടുക്കുന്നതും അതുകൊണ്ട് കൂടിയാണ്. മനുഷ്യസാമീപ്യം ഉള്ളപ്പോള്‍ ഇവരുടെ ഇരപിടിയന്മാര്‍ അകന്നു നില്‍ക്കും എന്ന സുരക്ഷിത ബോധമാണിതിന് പ്രേരണ നല്‍കുന്നത്. മരം മുറിച്ചത് കാരണം പക്ഷികൾ ചാവാൻ ഇടയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു.
മരം മുറിച്ചതോടെ താഴെ വീണ് ചത്ത കിളികളെ അധികം വൈകാതെ മൂന്ന് ചാക്കുകളിലാക്കി കരാര്‍ തൊഴിലാളികള്‍ കൊണ്ടു പോയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരുന്നതിന് അര മണിക്കൂര്‍ മുമ്പ് ചാക്കുമായി വന്ന് ചത്ത കിളികളെ എടുത്ത് മാറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ ആരോപിച്ചിരുന്നു. ഇത് അടുത്തുള്ള സ്ഥലത്തു കൊണ്ടുപോയി മറവു ചെയ്യുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരാര്‍ എടുത്ത കമ്പനിയുടെ ആളുകളല്ലാതെ മറ്റാരും മരം മുറിക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധമുയരുകയും വനം വകുപ്പ് കേസെടുക്കകുയം ചെയ്തിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button