വാവാ സുരേഷിന് വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ
കോട്ടയം: വാവാ സുരേഷിന് സിപിഎം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നൽകുക. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായതിന് പിന്നാലെയാണ് മന്ത്രി വാസവൻറെ പ്രതികരണം.
പാമ്പ് കടിയേറ്റതിനെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്ന വാവാ സുരേഷ് ഇന്നാണ് ആശുപത്രി വിട്ടത്. തൻറെ രണ്ടാം ജന്മമാണിതെന്നും കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായെന്നും ഡിസ്ചാർജായാതിന് പിന്നാലെ വാവാ സുരേഷ് പറഞ്ഞു. പാമ്പ് പിടുത്തം തുടരാൻ തന്നെയാണ് വാവാ സുരേഷിൻറെ തീരുമാനം. തനിക്കെതിരെ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പലരോടും പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. ഏത് രീതിയിൽ പാമ്പിനെ പിടിച്ചാലും അപകട സാധ്യതയുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തിൽ നിന്ന് പിന്മാറില്ലെന്നും വാവാ സുരേഷ് പറഞ്ഞു.