ലൂസിഫറില്‍ നിന്നും ബിജെപിയെയും ആർ എസ് എസിനെയും ഒഴിവാക്കിയത് എന്തുകൊണ്ട് ??
പ്രിത്വിരാജ് അന്ന് നൽകിയ മറുപടി
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ ഖോഡ പട്ടേലിന്റെ ഭരണനയങ്ങള്‍ക്കെതിരെ തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്തുവന്നത്. ഇതേതുടര്‍ന്ന് സംഘപരിവാറില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ട പൃഥ്വിരാജിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. അരുണ്‍ ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, നടന്മാരായ അജു വര്‍ഗീസ്, ആന്റണി വര്‍ഗീസ്, മുന്‍ എം എല്‍ എ വി ടി ബല്‍റാം തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയ വഴിയാണ് നടനെ പിന്തുണച്ചത്.
ഈ സാഹചര്യത്തില്‍, താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറില്‍ നിന്നും ബിജെപിയെയും സംഘപരിവാറിനെയും ഒഴിവാക്കിയതിന്റെ കാരണമെന്തെന്ന് പറഞ്ഞുകൊണ്ടുള്ള പൃഥ്വിരാജിന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമാകുകയാണ്.
ഓണ്‍ലൈന്‍ മാദ്ധ്യമമായ ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തിലാണ് ഇതിനുള്ള കാരണം വ്യക്തമാക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുമ്ബോള്‍ നമുക്ക് രണ്ട് രാഷ്ട്രീയ ശക്തികളെ കുറിച്ച് മാത്രമാണ് പരാമര്‍ശിക്കാന്‍ സാധിക്കുക എന്നാണ് 2020 മേയില്‍ പുറത്തുവന്ന ഈ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നത്.
പൃഥ്വിരാജിന്റെ വാക്കുകള്‍:
‘പ്രധാനമായും രണ്ട് രാഷ്ട്രീയ ശക്തികളെ കുറിച്ച് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. ഒരു ഭരണപക്ഷവും ഒരു പ്രതിപക്ഷവും. ഇനി മൂന്നാമതൊരു രാഷ്ട്രീയ ശക്തി നമ്മുടെ സമൂഹത്തിലോ നമ്മുടെ പൊളിറ്റിക്കല്‍ ലാന്‍ഡ്സ്കേപ്പിലോ ഒരു വലിയ ശക്തിയായി ഉടലെടുക്കുകയാണെങ്കില്‍, അന്നൊരു പൊളിറ്റിക്കല്‍സിനിമ ഞാന്‍ ചെയ്യുകയാണെങ്കില്‍ അതിനെയും ഞാന്‍ പരാമര്‍ശിക്കും. ഇതേ സിനിമ രാജസ്ഥാനിലോ മഹാരാഷ്ട്രയിലോ ഗുജറാത്തിലോ ആണ് പ്ളേസ് ചെയ്യുന്നതെങ്കില്‍ വേറൊരു ലാന്‍ഡ്സ്കേപ്പ് ആയിരിക്കും സിനിമയ്ക്ക് ഉണ്ടാകുക’