തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യം ആരംഭിച്ചു
തിരൂർ: യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനം പ്രവർത്തനം തുടങ്ങി.
സംസ്ഥാനത്ത് രണ്ടാമത്തെ ലഗേജ് ലോക്കർ സംവിധാനമാണ് തിരൂരിലേത്.
തിരൂർ റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ സ്റ്റേഷൻ മാനേജർ എൻ. സോമ സുന്ദരൻ, സ്റ്റേഷൻ സൂപ്രണ്ട് സി.വി.വിനോദ് കുമാർ എന്നിവർ ചേർന്ന് ഡിജിറ്റൽ ലഗേജ് ലോക്കർ ഉദ്ഘാടനം ചെയ്തു.
പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ്. കൂടാതെ യാത്രക്കാരുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. ഡിജിറ്റൽ ലഗേജ് ലോക്കറുകൾ സ്ഥിരമായി റെയിൽവേ യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായകരമാകും. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒ.ടി.പി. സ്ഥിരീകരണത്തിലൂടെയാണ് ലോക്കറുകൾ പ്രവർത്തിക്കുന്നത്. മുഴുവൻ സംവിധാനവും സി.സി.ടി.വി. നിരീക്ഷണത്തിലാണ്. സുരക്ഷ, സുതാര്യത, സൗകര്യം എന്നിവ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ.
മീഡിയം, ലാർജ്, എക്‌സ്ട്രാ-ലാർജ് എന്നിങ്ങനെ വിവിധ വലിപ്പങ്ങളിൽ ലോക്കറുകൾ ലഭ്യമാണ്. സർവീസിന് നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്.
മീഡിയം: ആറു മണിക്കൂറിന് 40 രൂപ. ലാർജ്: ആറു മണിക്കൂറിന് 100 രൂപ. എക്‌സ്ട്രാ-ലാർജ് ആറു മണിക്കൂറിന് 140 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
കോഴിക്കോട്, മംഗളൂരു സെൻട്രൽ, ചെന്നൈ സെൻട്രൽ, കാട്പാഡി ജങ്ഷൻ, തിരുവണ്ണാമലൈ, മെൽമരുവത്തൂർ, വില്ലുപുരം ജങ്ഷൻ, നാഗപട്ടണം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ സമാനമായ സൗകര്യങ്ങൾ നിലവിലുണ്ട്.