യോഗ നല്‍കുന്നത് ഐക്യത്തിന്‍റെ സന്ദേശം: പ്രധാനമന്ത്രി
ലോകം പലവിധ സമ്മർദങ്ങളിലും അസ്ഥിരതകളിലും സംഘർഷങ്ങളിലും കൂടി കടന്നുപോകുമ്ബോള്‍ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശമാണു യോഗ നല്‍കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.പതിനൊന്നാം അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നടന്ന യോഗ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന മാനവരാശിയുടെ പൈതൃകത്തിനു തുടക്കം കുറിക്കുകയാണ് ഈ ദിനമെന്നും പ്രധാനമന്ത്രി. ലോകത്തെ സംഘർഷത്തില്‍നിന്ന് സഹകരണത്തിലേക്കും സമ്മർദത്തില്‍നിന്ന് പ്രതിവിധികളിലേക്കും നയിക്കാൻ യോഗയ്ക്കാകണം.
“ഒരുമിക്കുക” എന്നതാണു യോഗയുടെ സാരാംശം. യോഗ ലോകത്തെ എങ്ങനെ ഒന്നിപ്പിച്ചു എന്ന് കാണുന്നത് സന്തോഷകരമാണ്. ഐക്യരാഷ്ട്രസഭയില്‍ അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം മുന്നോട്ടുവച്ച ഇന്ത്യ മുന്നോട്ടുവച്ചപ്പോള്‍ 175 രാജ്യങ്ങള്‍ പിന്തുണച്ചു. ആഗോള ഐക്യത്തിന്‍റെ അപൂർവ ഉദാഹരണമാണിത്.
പതിനൊന്ന് വർഷത്തിന് ശേഷം, ലോകമെമ്ബാടുമുള്ള കോടിക്കണക്കിനാളുകളുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി യോഗ മാറിയിരിക്കുന്നു. യോഗ ഏവർക്കും വേണ്ടിയുള്ളതാണ്. അതിരുകള്‍ക്കപ്പുറമാണത്.
വിശാഖപട്ടണത്ത് സംഘടിപ്പിച്ച യോഗ പരിശീലന പരിപാടിയുടെ പേരില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാണ്‍, മന്ത്രി നാരാ ലോകേഷ് എന്നിവരെ മോദി പ്രശംസിച്ചു. വിശാഖപട്ടണത്തെ കടല്‍ത്തീരത്ത് നടന്ന പരിപാടിയില്‍ അഞ്ചു ലക്ഷത്തിലേറെ പേർ പങ്കെടുത്തു.