മിന്നൽ സ്ഥലംമാറ്റം; താനൂർ നഗരസഭയുടെ പ്രവർത്തനം അവതാളത്തിലാകും
July 14, 2023
തിരൂർ ∙ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റത്തിൽ ജില്ലാ ആശുപത്രി സ്തംഭിച്ചു. പ്രസവപരിചരണ വിഭാഗത്തിൽ പോലും ഡോക്ടർമാരില്ല. കഴിഞ്ഞ ദിവസമാണു ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട സ്ഥലമാറ്റമുണ്ടായത്. പകരം നിയമനം ഉണ്ടായതുമില്ല. 21 ഡോക്ടർമാരെയാണു സ്ഥലംമാറ്റിയത്. പ്രസവ പരിചരണ വിഭാഗത്തിലെ 3 ഡോക്ടർമാരെ പൊന്നാനിയിലേക്കാണു മാറ്റിയത്. അടിയന്തര സാഹചര്യമുള്ള ഈ വിഭാഗത്തിൽ പോലും പകരം ആളെ നിയമിച്ചിട്ടില്ല. നിലവിൽ എൻആർഎച്ച്എം വഴി നിയമിതയായ ഒരു താൽക്കാലിക ഡോക്ടർ മാത്രമാണ് ഇവിടെയുള്ളത്. ദിവസവും ഇരുനൂറിലേറെ പേരാണ് ഈ വിഭാഗത്തിലെ ഒപിയിലെത്തുന്നത്. ദിവസവും ഒട്ടേറെ പ്രസവവും നടക്കാറുണ്ട്. ഡോക്ടർമാർ ഇല്ലാതായതോടെ മെഡിക്കൽ കോളജുകളിലേക്കു റഫർ ചെയ്തു മാറ്റുകയാണു ചെയ്യുന്നത്.
എന്നാൽ അത്രയും ദൂരം പോകാൻ സാധിക്കാതെ പലരും സ്വകാര്യ ആശുപത്രികളെ സമീപിച്ചു തുടങ്ങി. പനി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനറൽ ഫിസിഷ്യൻ പോലും ഇല്ലാത്ത സ്ഥിതിയാണ് ഇവിടെ. ശിശുരോഗ വിഭാഗത്തിലും ആളില്ല. 50 ലക്ഷം രൂപ മുടക്കി, സൂപ്പർ സ്പെഷ്യൽറ്റിയിൽപെട്ട എൻഡോസ്കോപി സംവിധാനം ഇവിടെ ഒരുക്കിയിരുന്നു. ജില്ലയിൽ ഇവിടെ മാത്രമാണു സർക്കാർ ആശുപത്രികളിൽ ഈ സംവിധാനമുള്ളത്. ഇതിനായി മഞ്ചേരി മെഡിക്കൽ കോളജിൽനിന്നു വർക്ക് അറേഞ്ച്മെന്റിൽ ഒരു ഡോക്ടറെയും നിയമിച്ചു. എന്നാൽ സ്ഥലംമാറ്റത്തിൽ ആ ഡോക്ടറും പെട്ടു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണു ഡോക്ടറെ മാറ്റിയത്. ഈ ഡോക്ടറെ തിരികെ ഇവിടെയെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മറ്റു വിഭാഗങ്ങളിലും ഡോക്ടർമാർ ഇല്ലാതായതോടെ രോഗികൾ ആകെ വലയുകയാണ്.