ബൈക്ക് മോഷണം: നാലംഗ സംഘം താനൂരിൽ പിടിയിൽ
വിയ്യൂർ : ബൈക്ക് മോഷണക്കേസിൽ നാലംഗ സംഘത്തെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ സ്വദേശികളായ മുറുധാനിപ്പടി കറുപ്പം വീട്ടിൽ റിജിൻദാസ് (18), പൊറത്തൂർ കുയിലപ്പറമ്പിൽ ഷംനാദ് (26) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുമാണ് പിടിയിലായത്. ഇവരിൽ രണ്ട് പേർ ബൈക്കുകൾ മോഷ്ടിക്കുന്നവരും മറ്റു രണ്ടുപേർ മോഷണമുതൽ വിൽക്കുന്നവരുമാണ്.
വിയ്യൂർ പവർ ഹൗസിന് സമീപം കെട്ടിടത്തിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം പോയ കേസിലെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. റിജിൻദാസ് പ്രായ പൂർത്തിയാകാത്ത കൂട്ടു പ്രതിയുമായി പട്ടാമ്പിയിൽ നിന്നും രാത്രി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തുകയും അവിടെ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് യാത്ര തുടരുന്നതിനിടയിൽ പവർ ഹൗസിന് സമീപം നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കാണുകയും അതുമായി മുങ്ങുകയുമായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് താനൂരിലെത്തിയാണ് പ്രതികളെ പിടികൂടിയത്. ഇവിടെ നിന്ന് മോഷ്ടിച്ച ബുള്ളറ്റ് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് പ്രതികൾ വലിയ സംഘമായാണ് പ്രവർത്തിക്കുന്നതെന്ന വിവരം പുറത്തു വരുന്നത്. പിടിയിലായ മൂന്നാം പ്രതിയായ കുട്ടിയാണ് സംഘത്തിലെ പ്രധാനി. ഇയാളാണ് മോഷ്ടിക്കുന്ന വാഹനങ്ങൾ ഷംനാദിന് വിൽപനക്കെത്തിച്ച് നൽകുന്നത്.റിജിൻദാസ് ഒട്ടേറെ മോഷണക്കേസുകളിവും കഞ്ചാവ് കേസുകളിലും പ്രതിയാണ്. ഷംനാദ് സിന്തറ്റിക ലഹരിമരുന്നു കച്ചവടത്തിലെ കണ്ണിയാണ്. മോഷ്ടിച്ചു കൊണ്ട് വരുന്ന വാഹനങ്ങൾക്ക് തുച്ഛമായ തുകയും ലഹരിമരുന്നുമാണ് പ്രതിഫലമായി നൽകിയിരുന്നത്. ബുള്ളറ്റിന് കൂടുതൽ പണം നൽകാമെന്ന ഓഫറുണ്ടായിരുന്നു.വാഹനം വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. റിജിൻ ദാസിനേയും ഷംനാദിനേയും റിമാൻഡ് ചെയ്തു. കുട്ടി കുറ്റവാളികളെ ജുവനൈൽ ഹോമിലാക്കി.