പൊന്നാനിയിൽ വലനിറയെ പുതിയാപ്ല കോര; പക്ഷെ പ്രതീക്ഷ തകർത്ത് കാലാവസ്ഥ
പൊന്നാനി: ട്രോളങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക് വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി. പ്രതീക്ഷയേകി കിളിമീൻ കൊട്ട നിറച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ബോട്ടുകൾ തീരമണഞ്ഞു. മത്സ്യ ലഭ്യതയനുസരിച്ച് രണ്ടും മൂന്നും ദിവസം ആഴക്കടലിൽ തങ്ങേണ്ടതായിരുന്നു ഇവ.
52 ദിവസത്തെ ട്രോളിങ് നിരോധം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ആഴക്കടൽ ലക്ഷ്യമാക്കി തുഴയെറിയാനുള്ള ഒരുക്കത്തിനിടെയാണ് രാത്രിയിൽ ഫിഷറീസിൽനിന്ന് കാലാവസ്ഥാ മുന്നറിയിപ്പ് വന്നത്. എന്നാൽ, കാലാവസ്ഥ അനുകൂലമായതിനാൽ പുലർച്ചെ ഒന്നോടെ ബോട്ടുകൾ കടലിലേക്ക് പുറപ്പെട്ടു. കിളിമീൻ വലനിറച്ചെങ്കിലും അന്തരീക്ഷം ഇരുണ്ടതോടെ മടങ്ങി. ഉച്ചയ്‌ക്കുശേഷം ചെറുതും വൈകിട്ടോടെ വലിയ ബോട്ടുകളും തിരിച്ചെത്തി. ആദ്യമെത്തിയ ബോട്ടുകളിലെ മത്സ്യത്തിന് നല്ല വില കിട്ടി. കൊട്ടയ്‌ക്ക് 3200 രൂപയ്‌ക്കാണ് വിറ്റത്. വൈകിട്ടോടെ 2600 രൂപവരെയായി.
ട്രോളങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി ആഴക്കടലിലേക്ക് വലയെറിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥ തിരിച്ചടിയായി.