BREAKING NEWSLATEST NEWSPUBLIC INFORMATIONSocialUPDATES

ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം: ബിഗ് ടിവി അവതാരക അപര്‍ണകുറുപ്പിനെതിരെ കേസ്

കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകയും ബിഗ് ടിവി അവതാരകയുമായ അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ ഹകീം എന്നയാളുടെ പരാതിയിലാണ് കേസ്. കൊച്ചി സിറ്റി സൈബര്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്.​ചാനല്‍ ചര്‍ച്ചക്കിടെ അവതാരകയായ അപര്‍ണ കുറുപ്പ് മുസ്‌ലിം വിരുദ്ധവും വംശീയവുമായ നിലപാടുകള്‍ സ്വീകരിച്ചു എന്നാണ് പരാതി.​ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ, തനിക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് കാണിച്ച് അപര്‍ണ കുറുപ്പ് പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ വിവാദം ശക്തമായതോടെ, തന്റെ പരാമര്‍ശങ്ങള്‍ ആരുടെയെങ്കിലും മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നതായി കാണിച്ച് അവതാരക മാപ്പപേക്ഷിക്കുകയും, ചാനല്‍ പ്രസ്തുത വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു.​

സൈബര്‍ ആക്രമണം നേരിട്ടെന്ന അപര്‍ണയുടെ പരാതിയില്‍ വിസ്ഡം സ്റ്റുഡന്റ്സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബര്‍ പൊലീസ് ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ ചുമത്തി നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ വിവിധ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അബ്ദുല്ല ബാസിലിനെതിരായ കേസ് പിന്‍വലിക്കണമെന്നും വിദ്വേഷ പരാമര്‍ശം നടത്തിയ അവതാരകക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഈ കേസില്‍ അബ്ദുല്ല ബാസിലിനെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.​കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ബിഗ് ടിവി സംപ്രേഷണം ചെയ്ത ‘ബിഗ് ഡയലോഗ്’ എന്ന ചര്‍ച്ചാ പരിപാടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button