കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു;ഒരാൾ മരിച്ചു; 37 പേർക്ക് പരിക്ക്
കുറ്റിപ്പുറം:ദേശീയപാതയിൽ കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് പെരുവയൽ ചെറുകുളത്തൂർ മാവണ്ണൂർ പടിക്കൽ വൈഷ്ണവാണ് (31) മരിച്ചത്. ഞായറാഴ്ച രാവിലെ 11ഓടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം.
കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ‘ഡിഫെൻഡർ’ ബസാണ് അപകടത്തില്‍പ്പെട്ടത്. പൂർണമായി തകർന്ന ബസിന്റെ പിറകുവശം വെട്ടിപ്പൊളിച്ച് നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം നടുക്കുന്നതാണ്.
ബസിൽനിന്ന് തെറിച്ചുവീണാണ് വൈഷ്ണവ് മരിച്ചത്. വൈഷ്ണവിന്റെ സഹോദരൻ വൈശാഖിനും (33) പരിക്കേറ്റിട്ടുണ്ട്. ടൈൽസ് ജോലിക്കാരനായ വൈഷ്ണവ് സഹോദരനോടൊപ്പം ദേവസ്വം ബോർഡിലെ പരീക്ഷക്ക് വേണ്ടി തൃശൂരിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ കുറ്റിപ്പുറത്തെയും എടപ്പാളിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കലിലെയും കോഴിക്കോട്ടെയും ആശുപത്രികളിലേക്ക് മാറ്റി.
ഇറക്കത്തിലേക്ക് അമിത വേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ബസിന്റെ നടുഭാഗം രണ്ടായി പിളർന്നു. ഡിവൈഡറിനോട് ചേർന്ന് നിർത്തിയിട്ട യാത്രക്കാരില്ലാത്ത കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ബസിന് തൊട്ടുമുന്നിലുണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവ സമയത്ത് മഴയുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ ബസിൽ യാത്രക്കാർ കുറഞ്ഞത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.
ദേശീയപാതയിലൂടെ വന്ന ബസ് പോക്കറ്റ് റോഡിലേക്ക് കയറാന്‍ ശ്രമിക്കവേയാണ് അപകടമെന്ന് നാട്ടുകാർ പറയുന്നു സംഭവത്തില്‍ ബസ് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.