കനോലി കനാൽ ആഴം കൂട്ടി; ബോട്ട് പ്രതീക്ഷിച്ച് പൊന്നാനി
പൊന്നാനി ∙ കനോലി കനാൽ ആഴം കൂട്ടൽ പൂർത്തിയായി. ഇനി സോളർ ബോട്ടിനുള്ള കാത്തിരിപ്പ്. ജില്ലാ അതിർത്തിയായ അണ്ടത്തോട് മുതൽ പൊന്നാനി വരെ കനാലിൽ ഒന്നര മീറ്റർ ആഴം കൂട്ടി. പുറത്തെടുത്ത മണ്ണ് പൊന്നാനി കർമ റോഡിനരികിലുള്ള കിടങ്ങുകൾ നികത്താൻ ഉപയോഗിച്ചു. കനാലിന്റെ മധ്യഭാഗത്താണ് കാര്യമായി ആഴം കൂട്ടിയത്. സോളർ ബോട്ട് ഓടിത്തുടങ്ങിയില്ലെങ്കിൽ വീണ്ടും തീരഭാഗങ്ങളിൽ നിന്ന് മണ്ണടിഞ്ഞ് കനാലിന്റെ ആഴം കുറയും. ഗ്രാമ പ്രദേശങ്ങളെ കോർത്തിണക്കി കടന്നു പോകുന്ന കനോലി കനാലിലൂടെ ബോട്ട് സർവീസ് തുടങ്ങുകയെന്ന പദ്ധതി ജില്ലയുടെ തീരപ്രദേശത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
നടപ്പാലങ്ങൾ പലതും ജലഗതാഗതത്തിന് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും നിലവിൽ വരാനിരിക്കുന്ന ബോട്ടിന് തടസ്സങ്ങളില്ലാതെ കടന്നുവരാൻ കഴിയുമെന്നാണ് ഇറിഗേഷൻ ഉദ്യോഗസ്ഥർപറയുന്നത്. പൊന്നാനി അഴിമുഖം വരെ 11 കിലോമീറ്റർ നീളത്തിലുള്ള കനാൽ ഭാഗമാണ് ആഴം കൂട്ടിയിരിക്കുന്നത്. തീരത്ത് ഭിത്തിയില്ലാത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. നടപ്പാലങ്ങൾ ഉൾപ്പെടെയുള്ള പാലങ്ങൾ പുതുക്കിപ്പണിയുന്നതിനും അനധികൃതമായി നിർമിച്ച പാലങ്ങൾ പൊളിച്ചുമാറ്റുന്നതിനും ഉടൻ നടപടി തുടങ്ങും.
പൊന്നാനി അങ്ങാടിപ്പാലമാണ് ജലനിരപ്പിൽനിന്ന് ഏറ്റവും താഴെയായി നിലനിൽക്കുന്ന പാലം. ഇൗ പാലം പുതുക്കിപ്പണിയുന്നതിന് ഇറിഗേഷൻ വകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. വീതി കൂട്ടിയും കൂടുതൽ ഉയരത്തിലും പാലം നിർമിക്കാനാണ് നീക്കം. കനാൽ തീരത്ത് അനധികൃത കയ്യേറ്റം കണ്ടെത്തുന്നതിനും ഒഴിപ്പിക്കുന്നതിനും സർവേ നടപടികൾ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ എങ്ങുമെത്താതെ നിൽക്കുകയാണ്.