പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 30 വർഷം കഠിനതടവ്
മഞ്ചേരി : 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് വിവിധ വകുപ്പുകളിലായി 30 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയടയ്ക്കാനും മഞ്ചേരി സ്പെഷൽ പോക്സോ കോടതി ശിക്ഷ വിധിച്ചു. വഴിക്കടവ് മുണ്ട പുളിയക്കോട് ബിനിതയ്ക്ക് (മഞ്ജു 36) ആണ് ജഡ്ജി എ.എം.അഷ്റഫ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം തടവും അനുഭവിക്കണം.12 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനു പോക്സോ നിയമ പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 3 മാസം തടവും. പല തവണയായി പീഡിപ്പിച്ചതിനു പോക്സോ നിയമത്തിലെ മറ്റൊരു വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 2013 ൽ ആണ് കേസിനാസ്പദമായ സംഭവം.
വഴിക്കടവ് ഇൻസ്പെക്ടർ ആയിരുന്ന മനോജ് പറയട്ടയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർ എ.സോമസുന്ദരൻ 12 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രതിയെ കണ്ണൂർ ജയിലിലേക്ക് അയച്ചു.