ആറുവർഷം മുമ്പ് കാണാതായ വിജിലിന്റെ കേസിൽ വൻ ട്വിസ്റ്റ്
അമിതമായ അളവിൽ ലഹരിമരുന്ന് ഉപയോഗിച്ചു; മരിച്ചപ്പോൾ സുഹൃത്തുക്കൾ മൃതദേഹം ചതുപ്പിൽ താഴ്ത്തി
കോഴിക്കോട്: എലത്തൂർ സ്വദേശിയായ വിജിൽ എന്ന യുവാവിനെ കാണാതായ സംഭവത്തിൽ വൻ വഴിത്തിരിവ്. അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങൾ അയാളുടെ മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നും സുഹൃത്തുക്കൾ പോലീസിനോട് വെളിപ്പെടുത്തി. നിഖിൽ, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് എലത്തൂർ പോലീസ് കസെടുത്തിരിക്കുന്നത്.
2019 മാർച്ച് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ വിജിലിനെയാണ് കാണാതായത്. ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് സരോവരത്തെ ചതുപ്പിലാണ് ഇവർ വിജിലിന്റെ മൃതദേഹം താഴ്ത്തിയത്.
വിജിലിനെ കാണാതായി എന്ന് പറയപ്പെടുന്ന ദിവസം, കേസിലെ ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് വിജിൽ ലഹരി ഉപയോഗത്തിനിടെ മരിച്ചതാണെന്ന് പ്രതികൾ മൊഴി നൽകിയത്.
മൊഴി അനുസരിച്ച്, സരോവരത്തെ സുഹൃത്തിന്റെ വീട്ടിൽവെച്ചാണ് ഇവർ ലഹരി ഉപയോഗിച്ചത്. വിജിൽ അമിതമായ അളവിൽ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയിൽ കണ്ടെത്തി. ജീവനില്ല എന്ന് മനസിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തി എന്നാണ് യുവാക്കൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി.