സബ് ആർ.ടി ഓഫീസ് തട്ടിപ്പ്: ടെസ്റ്റില്ലാതെ പണം നൽകി നേടിയ 25 ലൈസൻസുകൾ അസാധുവാക്കി; തട്ടിപ്പ് നടത്തിയത് ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച്..!
തിരൂരങ്ങാടി സബ് ആർ.ടി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന വൻ ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പിൽ മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടികളിലേക്ക് കടന്നു. തട്ടിപ്പിലൂടെ നിർമിച്ച 25-ഓളം വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ വകുപ്പ് പൂർണ്ണമായും റദ്ദാക്കി. ഡ്രൈവിംഗ് ടെസ്റ്റുകളിൽ പോലും പങ്കെടുക്കാതെ ഏജന്റുമാർ മുഖേന പണം നൽകി അനധികൃതമായി സ്വന്തമാക്കിയ ലൈസൻസുകളാണ് ഇപ്പോൾ അസാധുവാക്കിയിട്ടുള്ളത്.മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. കർണാടകയിലെ മൈസൂരിൽ നിന്ന് അനുവദിക്കുന്ന ഡ്രൈവിംഗ് ലൈസൻസുകളിലാണ് പ്രധാനമായും തട്ടിപ്പ് സംഘം തിരിമറി നടത്തിയത്.ലൈസൻസുകളിലെ പേര്, മേൽവിലാസം, ഒപ്പ്, ഫോട്ടോ എന്നിവ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ‘സാരഥി’ സോഫ്റ്റ്‌വെയറിലെ പഴുതുകൾ ഉപയോഗിച്ച് തിരുത്തുകയായിരുന്നു. തുടർന്ന് ഈ കർണാടക ലൈസൻസുകൾ കേരളത്തിൽ അനുവദിച്ച ലൈസൻസുകളാക്കി മാറ്റിയെടുക്കുകയാണ് ചെയ്തത്.
മൈസൂരിലും കേരളത്തിലുമുള്ള ഏജന്റുമാരും ചില ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങി വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ വ്യാജ ലൈസൻസുകൾ സ്വന്തമാക്കിയത്.മലപ്പുറം ന്യൂസ്.ലൈസൻസ് ഉടമകൾക്ക് നോട്ടീസ് അയക്കുകയും നേരിട്ട് വിളിച്ച് ഹിയറിംഗ് നടത്തുകയും ചെയ്ത ശേഷമാണ് റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കിയത്.പുകയൂർ ലൈവ്.ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി വ്യാജ രേഖകൾ നിർമിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിയാണ് നടപടി.മുൻപ് സംഭവം പുറത്തുവന്നപ്പോൾ ജോയിന്റ് ആർ.ടി.ഒ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും പ്രാഥമിക നടപടികൾക്ക് ശേഷം അന്വേഷണം മരവിച്ചിരുന്നു. എന്നാൽ പുതിയ പരാതികളുടെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ സംസ്ഥാന വിജിലൻസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തട്ടിപ്പിന് പിന്നിലെ ഇടനിലക്കാരെയും ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്.