നാടിന്റെ വികസന കാര്യത്തിൽ ഒന്നിച്ചു നിൽക്കണം: മുഖ്യമന്ത്രി
കേരളത്തിൻ്റെ വികസന വിഷയത്തിൽ ഒന്നിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. വിഴിഞ്ഞം പദ്ധതി തടസപ്പെടുത്തുന്നത് നാടിന്റെ പൊതുനന്മയ്ക്ക് എതിരാണെന്നും സമരത്തിന് ശക്തിപകരാന്‍ കോണ്‍ഗ്രസും യുഡിഎഫും സ്വീകരിച്ച സമീപനത്തില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
സംസ്ഥാനത്തിൻ്റെ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016ല്‍ അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ചയുടെ പാതയിലൂടെ മുന്നോട്ടുനീങ്ങണമെന്ന വീക്ഷണത്തോടെയാണ് 2016 ല്‍ അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നടത്തിയ ഉദ്യമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം ഭൗതിക – സാമൂഹിക പശ്ചാത്തലസൗകര്യ മേഖലകളില്‍ വലിയ മുന്നേറ്റം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇക്കാര്യത്തില്‍ ഉണ്ടായ പുരോഗതി നമ്മുടെ പൊതുസമൂഹം കാണുന്നുണ്ട്. ഗെയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാതാ വികസനം, കൊച്ചി – ഇടമണ്‍ പവര്‍ഹൈവേ, പുഗലൂര്‍ – മാടക്കത്തറ വൈദ്യുതിലൈന്‍, എന്നിവ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രം. നമ്മുടെ സര്‍ക്കാര്‍ ആശൂപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവയിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ ഇവിടെ കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.
നമ്മുടെ നാടിന്റെ വികസനം ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ഒരു നീണ്ട മുരടിപ്പിനു ശേഷം 1990കള്‍ മുതല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി. എന്നാല്‍, ഈ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനം എത്ര ഭദ്രമാണെന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ആശങ്കകളുണ്ട്. പുറംവരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉയര്‍ന്ന ഉപഭോഗമാണ് സാമ്പത്തിക വളര്‍ച്ചയുടെ അടിസ്ഥാനമെന്ന കണ്ടെത്തലുകളുണ്ട്.