Local news

മലയാളത്തിലെ ആദ്യ പ്രാദേശിക ചരിത്രഗ്രന്ഥമായ ‘വന്നേരിനാട്’ കാൽനൂറ്റാണ്ടിനുശേഷം വീണ്ടും പുറത്തിറങ്ങുന്നു – പ്രകാശനം ഇന്ന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും

എരമംഗലം: വടക്ക് പൊന്നാനി പൂക്കെെതപ്പുഴ മുതൽ തെക്ക് ചേറ്റുവവരെ കൊച്ചി രാജവംശത്തിന്റെ ആവിർഭാവംതൊട്ട് ചരിത്ര പ്രാധാന്യമുള്ള ഒരുനാടിന്റെ പേരാണ് വന്നേരിനാട്. ഇരുട്ടിനെ പിളർന്നുമാറ്റി വെളിച്ചത്തിലേക്കു കുതിച്ച നിരവധി മനുഷ്യരുടെ ത്യാഗോജ്ജ്വലമായ ജീവിതത്താൽ ലോകമറിഞ്ഞ നാടുകൂടിയാണ് വന്നേരിനാട്‌. ആദ്യകാല സ്വാതന്ത്ര്യസമരനായകൻ വെളിയങ്കോട് ഉമർഖാസി മുതൽ കെ. ദാമോദരൻ, ഇ. മൊയ്‌തു മൗലവി, പി. കൃഷ്‌ണപ്പണിക്കർ, ഇ.കെ. ഇമ്പിച്ചിബാവ, കൊളാടി ബാലകൃഷ്‌ണൻ, വള്ളത്തോൾ നാരായണൻ, നാലപ്പാടൻ, ബാലാമണിയമ്മ, സി. ഉണ്ണിരാജ, പ്രേംജി, കെ.സി.എസ്. പണിക്കർ, മാധവിക്കുട്ടി, എം. ലീലാവതി, എം.ടി. വാസുദേവൻ നായർ, ആലങ്കോട് ലീലാകൃഷ്‌ണൻ തുടങ്ങിയ നിരവധി മഹാത്മാക്കൾക്ക് ജന്മം നൽകിയ വന്നേരിനാടിന്റെ ചരിത്രം പറയുന്ന മലയാളത്തിലെ ആദ്യ പ്രാദേശിക ചരിത്രഗ്രന്ഥമായ ‘വന്നേരിനാട്’ 1994 -ലാണ് ആദ്യമായി പുറത്തിറങ്ങുന്നത്. മാന്ത്രികവിദ്യകളുടെ ചരിത്രമുറങ്ങുന്ന പെരുമ്പടപ്പ് വന്നേരി കാട്ടുമാടം മനയിലെ കാട്ടുമാടം നാരായണന്റെ ഷഷ്‌ടിപൂർത്തി ആഘോഷത്തിന്റെ ഭാഗമായി നാരായണന്റെ സുഹൃത്തും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പി.കെ.എ. റഹീം എഡിറ്ററായികൊണ്ട് തയ്യാറാക്കിയ വന്നേരിനാട് പുസ്‌തകം ഷഷ്‌ടിപൂർത്തി ആഘോഷത്തിന്റെ സമ്മാനമായാണ് പുറത്തിറക്കിയത്. പ്രകാശനം നടന്ന 1994 -ൽ തന്നെ പ്രിൻറ് ചെയ്‌ത മുഴുവൻ പുസ്‌തകങ്ങളും വിറ്റഴിക്കപ്പെട്ടു. ചരിത്രവിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ ഉപകാരപ്രദമായ പ്രാദേശിക ചരിത്രഗ്രന്ഥമായ ‘വന്നേരിനാട്’ പുസ്‌തകം പുനഃപ്രസിദ്ധീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവിൽ 2010 -ൽ കാട്ടുമാടം നാരായണന്റെ മകൻ അനിൽ കാട്ടുമാടവും ഡോ. രാജേഷ് കൃഷ്‌ണനും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ പിന്തുണയോടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഇതിനിടയിൽ 2017 -ൽ അനിൽ കാട്ടുമാടം വിടപറഞ്ഞു. തുടർന്ന് കാട്ടുമാടം നാരായണന്റെ ഷഷ്‌ടിപൂർത്തി ആഘോഷ സമിതിയിൽ ഉണ്ടായിരുന്നവരുടെ പിന്മുറക്കാരുടെ സംഗമം 2019 -ൽ വിളിച്ചുചേർക്കുകയും പിന്നീട് 2021 ഫെബ്രുവരിയിൽ വന്നേരിനാട് കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിക്കുകയും പുസ്‌തകം പുനഃപ്രസിദ്ധീകരണ നടപടികൾ വേഗത്തിലാക്കുകയുമായിരുന്നു. 13 വർഷം നീണ്ടപരിശ്രമത്തിനൊടുവിലാണ് വന്നേരിനാട് പുസ്‌തകം കാൽനൂറ്റാണ്ടിനുശേഷം വീണ്ടും പുറത്തിറങ്ങുന്നതെന്ന്. വന്നേരിനാടിന്റെ പ്രാദേശിക ചരിത്രം പറയുന്ന പുസ്‌തകം മൂന്ന് ഭാഗങ്ങളിലായി 900 പേജുകളുണ്ട്. ഞായറാഴ്‌ച വൈകുന്നേരം അഞ്ചിന് വന്നേരി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ വന്നേരിനാട് പുസ്‌തകം സംസ്ഥാന തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്യുമെന്ന് വന്നേരിനാട് കൾച്ചറൽ ഫൗണ്ടേഷൻ സെക്രട്ടറി ഡോ. രാജേഷ് കൃഷ്‌ണൻ, അംഗങ്ങളായ അഡ്വ. എം.കെ. സക്കീർ, പി.ടി. അജയ്‌മോഹൻ എന്നിവർ അറിയിച്ചു. പി.കെ.എ. റഹീമിന്റെ മകൾ ഡോ. ഷീബ അമീറും അനിൽ കാട്ടുമാടത്തിന്റെ മകൻ അഭിനവും ചേർന്നാണ് പുസ്‌തകം ഏറ്റുവാങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button