കോവിഡ്; വാക്സിനേഷൻ കേന്ദ്രങ്ങൾ ലഭ്യമല്ല; രജിസ്ട്രേഷൻ ചെയ്യുന്നവർ വലയുന്നു; പ്രതിസന്ധി കൂടുതൽ മലപ്പുറം ജില്ലയിൽ
മലപ്പുറം: കൊവിഡ് വാക്സിനെടുക്കാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മലപ്പുറം ജില്ലയില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനാവുന്നില്ല. കൊവിഡ് രോഗികള്‍ ഏറെയുള്ള മലപ്പുറം ജില്ലക്ക് പുറമേ എറണാകുളം, കോഴിക്കോട് ജില്ലകളിലും വാക്സിന് കേന്ദ്രങ്ങളുടെ ലിസ്റ്റ് കൊവിന്‍ വെബ്സൈറ്റിലും ആരോഗ്യ സേതു മൊബൈല്‍ ആപ്പിലും ലഭ്യമല്ല. മൊബൈല്‍ നമ്പറും ആധാര്‍ വിവരങ്ങളും നല്കി രജിസ്റ്റര്‍ ചെയ്യുന്നതോടെ വാക്സിന് കേന്ദ്രങ്ങളും സമയവും മുന്‍കൂട്ടി തിരഞ്ഞെടുക്കാനാവും.
രാവിലെ 9:00 മുതല്‍ 11:00 വരെയും പിന്നീട് 11:00 മുതല്‍ 1:00, ഒന്ന് മുതല്‍ മൂന്ന്, മൂന്ന് മുതല്‍ ആറ് എന്നിങ്ങനെ നാല് സമയക്രമങ്ങളാണ് ഉണ്ടാവുക. തൊട്ടടുത്ത വാക്സിന് കേന്ദ്രം കണ്ടെത്താനുള്ള ഓപ്ഷന് നല്കിയാല് മലപ്പുറത്തെ ഒരുകേന്ദ്രം പോലും കാണാനില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്നലെ മുതല്‍ ഇതും ലഭ്യമല്ല. വാക്സിന്റെ കടുത്ത ക്ഷാമം മൂലം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് തടയിട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണം. മറ്റ് പല ജില്ലകളിലും മുന്‍കൂട്ടി കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാനാവുന്നുണ്ട്. സമീപ ജില്ലകളില്‍ പാലക്കാടാണ് കൂടുതല്‍ വാക്സിനുള്ളത്. കോഴിക്കോട് രണ്ട് വാക്സിനേഷന് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും വാക്സിന് തീരെ കുറവാണ്. സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള എറണാകുളത്തും മലപ്പുറത്തിന് സമാനമായ സ്ഥിതിയാണ്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരും സൈറ്റ് വഴി ബുക്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇവര്‍ക്കും ബുക്ക് ചെയ്യാനാവുന്നില്ല. ഇതോടെ രണ്ടാം വാക്സിന് എന്ന് ലഭിക്കുമെന്നറിയാതെ ആശങ്കയിലാണ് ജനങ്ങള്‍.