പൊന്നാനിയിൽ എഴുത്ത് ലോട്ടറി മാഫിയ തലവൻ അറസ്റ്റിൽ
പൊന്നാനി: നൈതല്ലൂരിൽ കേരള സർക്കാർ ലോട്ടറിക്ക് സമാന്തരമായി പുത്തൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൊബൈൽ ഫോണിൽ ആപ്പുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും നെറ്റ് വർക്കിംഗ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി എഴുത്ത് ലോട്ടറി ചൂതാട്ടം നടത്തി വന്ന പൊന്നാനി നൈതല്ലൂരിലെ പുലകുന്നത്ത് മണികണ്ഠൻ എന്ന റൈറ്റർ മണി 52 വയസ്സ് എന്നയാളെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. മുമ്പ് കടകൾ കേന്ദ്രീകരിച്ചു ലോട്ടറി ചൂതാട്ടം നടത്തിയതിന്റെ പേരിൽ മൂന്ന് തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് സംശയം തോന്നാതെ ഇരിക്കാൻ കട ഒഴിവാക്കി വീട് കേന്ദ്രീകരിച്ചു ഫോൺ വഴിയാണ് മണി ആവശ്യകാരെ സമീപിച്ചിരുന്നത്.
ഓൺലൈൻ പെയ്മെന്റ് വഴി സ്വരൂപിക്കുന്ന ലക്ഷങ്ങൾ പല ബിനാമി അകൗണ്ടുകളിലായി കൈകാര്യം ചെയ്യുന്നതായി പോലീസ് അന്വേഷണത്തിൽ മനസ്സിലാകുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം വാടക അകൗണ്ടുകളിലെ പണമിടപാടുകളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തുമെന്ന് പൊന്നാനി സി ഐ അറിയിച്ചു. പൊന്നാനി ഇൻസ്പെക്ടർ കെ .സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊന്നാനി എസ്ഐ അനന്ത ലക്ഷ്മി സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കുമാർ. എസ്, സിവിൽ പൊലീസ് ഓഫീസർ സജിൽ, പ്രസൂൺ, അജീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.