KERALA

സിദ്ദിഖ് കൊലപാതകം; ട്രോളി ബാഗുകളുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്, വീഡിയോയിൽ സ്ത്രീയും പുരുഷനും

ഹോട്ടൽ ഉടമ സിദ്ദിഖിന്റെ മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ചെന്നത് സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഹോട്ടലിൽ നിന്ന് ട്രോളി ബാഗുമായി രണ്ട് പേർ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മെയ് 19ന് ഉച്ചയ്ക്ക് 3.09നും 3.11നുമിടയിലാണ് പ്രതികളെന്ന് സംശയിക്കുന്ന സ്ത്രീയും പുരുഷനും ട്രോളിയുമായി ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറി പോകുന്നത്. കാറിന്റെ ഡിക്കി തുറന്ന് ട്രോളി ബാഗുകൾ എടുത്ത് വച്ച ശേഷം കാറുമായി പോകുകയായിരുന്നു. മൂന്ന് മിനുട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. 
കൊലപാതകം മെയ് 18 നോ 19 നോ ആകാം നടന്നതെന്നാണ് മലപ്പുറം എസ്പി സുജിത്ത് ദാസ് പറയുന്നത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തി വൈരാഗ്യമാകാം കൊലപാതക കാരണമെന്ന് സംശയിക്കുന്നതായും എസ് പി പറഞ്ഞു. അതേസമയം മൃതദേഹം ശരീരത്തിൻ്റെ നേർ പകുതിയായി മുറിച്ചാണ് വെട്ടി നുറുക്കി പെട്ടിയിലാക്കിയത്. രണ്ട് ഭാ​ഗങ്ങളും രണ്ട് പെട്ടിയിലാക്കി. ശരീരത്തിന്റ എല്ലാ ഭാഗങ്ങളും ഈ രണ്ട് പെട്ടിയിലുമുണ്ടെന്നാണ് വ്യക്തമാകുന്നത്. തിരക്കില്ലാത്ത അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നാണ് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിൽ നാല് പേരെയാണ് നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിബിലി, സുഹൃത്ത്, ആഷിഖ്, ഫർഹാന, ഫർഹാനയുടെ സഹോദരൻ ഷുക്കൂർ, എന്നിവരാണ് പിടിയിലായത്. സിദ്ധിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. സിദ്ദിഖ് അവസാനം ഹോട്ടലിൽ എത്തിയത് വ്യാഴാഴ്ചയാണെന്നും ഷിബിലി ഹോട്ടലിൽ ജോലിക്ക് എത്തിയത് 15 ദിവസം മുമ്പാണെന്നും കൂടെ ജോലി ചെയ്ത യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമാറ്റ ദൂഷ്യം കൊണ്ട് ഇയാളെ ജോലിയിൽനിന്ന് കണക്കുകൾ തീർത്തു പറഞ്ഞുവിട്ടു എന്നും യൂസഫ് വ്യക്തമാക്കി. ഷിബിലി മടങ്ങിയതിന് പിന്നാലെ സിദ്ധിഖും പോയെന്നും ഇയാൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button