യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ
ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ വീതം ചാർജ് ഈടാക്കുമെന്ന നാഷണൽ പേയ്മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) വിജ്ഞാപനമാണ് പെട്രോളിയം ഡീലർമാരെ ചൊടിപ്പിച്ചിരിക്കുന്നത്. തുച്ഛമായ കമ്മീഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ഈ അധിക സാമ്പത്തിക ബാധ്യത താങ്ങാനാകില്ലെന്നും, ഒക്ടോബർ 15ടെ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന വിൽപനയ്ക്ക് യുപിഐ പൂർണമായി ഒഴിവാക്കി പണമായി മാത്രമേ പേയ്മെന്റ് സ്വീകരിക്കൂ എന്നും വ്യാപാരി സംഘടനകൾ മുന്നറിയിപ്പ് നൽകി.
70,000 ത്തിലധികം പമ്പ് ഉടമകളെ പ്രതിനിധീകരിക്കുന്ന കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് (സിഐപിഡി) കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും പൊതുമേഖലാ എണ്ണക്കമ്പനികൾക്കും എൻപിസിഐക്കും ഇത് സംബന്ധിച്ച് കത്തയച്ചു.ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കറൻസി രഹിത ഡിജിറ്റൽ ശൃംഖലയിലേക്ക് മാറ്റുന്നതിൽ രാജ്യത്തെ പെട്രോൾ പമ്പുകൾ വഹിച്ച നിർണായക പങ്ക് വിസ്മരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരും ബാങ്കുകളും ഇത്തരമൊരു തീരുമാനം അടിച്ചേൽപ്പിക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന് ശേഷമുള്ള കാലഘട്ടത്തിൽ സർക്കാരിന്റെ നിർദേശപ്രകാരം എല്ലാ ഔട്ട്ലെറ്റുകളിലും സൗജന്യമായി ക്യുആർ കോഡുകൾ സ്ഥാപിച്ച് ഡിജിറ്റൽ വിനിമയം ജനകീയമാക്കാൻ മുന്നിൽനിന്നത് പമ്പ് വ്യാപാരികളാണ്. നിലവിൽ പെട്രോൾ പമ്പുകളിലെ ആകെ കച്ചവടത്തിന്റെ 75 മുതൽ 80 ശതമാനം വരെയും നടക്കുന്നത് യുപിഐ വഴിയാണ്. ഈ സാഹചര്യത്തിൽ തങ്ങളുടെ പരിമിതമായ ഡീലർ മാർജിനിൽനിന്ന് ഓരോ ഇടപാടിനും അഞ്ച് രൂപ വീതം ബാങ്കുകൾ തട്ടിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പെട്രോളിയം ഡീലർമാരുടെ ശക്തമായ നിലപാട്.പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികൾ നിശ്ചയിച്ചു നൽകുന്ന കമ്മീഷൻ അഥവാ ഡീലർ മാർജിൻ വളരെ പരിമിതമാണ്. കഴിഞ്ഞ എട്ട് വർഷമായി രാജ്യത്ത് ഡീലർ കമ്മീഷൻ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന പരാതി നിലനിൽക്കെയാണ് പുതിയ ഫീസ് ഭീഷണി കടന്നുവരുന്നത്. വൈദ്യുതി നിരക്ക് ജീവനക്കാരുടെ വേതനം പമ്പുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ധനം ബാഷ്പീകരിച്ചുപോകുന്നതുമൂലമുള്ള സ്വാഭാവിക നഷ്ടം എന്നിവയെല്ലാം കഴിഞ്ഞ് നാമമാത്രമായ തുക മാത്രമാണ് ഒരു പമ്പ് ഉടമയ്ക്ക് ലാഭമായി ലഭിക്കുന്നത്.നഗരങ്ങളിലും ഹൈവേകളിലുമുള്ള പമ്പുകളിൽ കാറുകളിലും ചരക്കുവാഹനങ്ങളിലും ഇന്ധനം നിറയ്ക്കുമ്പോൾ ബില്ലുകൾ ഭൂരിഭാഗവും 2,000 രൂപയ്ക്ക് മുകളിലാണ് വരുന്നത്. കാറുടമകൾ 3,000 മുതൽ 5,000 രൂപ വരെയും ചരക്ക് ലോറികൾ പതിനായിരക്കണക്കിന് രൂപയ്ക്കും ഡീസൽ അടിക്കുന്നത് സാധാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഓരോ ഉപഭോക്താവിൽനിന്നും അഞ്ച് രൂപ വീതം അക്കൗണ്ടിൽനിന്ന് നഷ്ടപ്പെടുന്നത് മാസാവസാനം ലക്ഷക്കണക്കിന് രൂപയുടെ കനത്ത ബാധ്യതയായി മാറും. ഒരു പെട്രോൾ പമ്പിൽ പ്രതിദിനം 2,000 രൂപയ്ക്ക് മുകളിൽ വരുന്ന ശരാശരി 600 ഇടപാടുകൾ നടക്കുന്നുണ്ടെങ്കിൽ പ്രതിമാസം ഒരു ലക്ഷത്തോളം രൂപയാണ് ബാങ്കുകളിലേക്ക് എംഡിആർ ചാർജായി മാത്രം ഒഴുകിപ്പോകുന്നത്. ഈ സാമ്പത്തിക നഷ്ടം സഹിച്ച് മുന്നോട്ടുപോകാൻ ഡീലർമാർക്ക് കഴിയില്ലെന്ന് സംഘടനാ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നു.