EDAPPAL

മാലിന്യം തള്ളൽ പതിവായി

എടപ്പാൾ : സംസ്ഥാനപാതയോരത്തെ കണ്ടനകത്ത് മാലിന്യം തള്ളൽ പതിവാകുന്നു. വയലും കായലും തോടും കുന്നിൻപുറങ്ങളും ചെറുവനങ്ങളുമെല്ലാം മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ് സമൂഹവിരുദ്ധർ.രാത്രിയുടെ മറവിലാണിത് നടക്കുന്നത്. വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. വയലിലും തോട്ടിലും മാലിന്യം തള്ളാനെത്തിയവരെ രണ്ടു മാസം മുൻപ് രാത്രിയിൽ കാവലിരുന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിലുള്ളവരെ പിടികൂടി. കണ്ടനകം തിരുമാണിയൂർ ക്ഷേത്ര റോഡിനു സമീപത്തെ ജലാശയത്തിൽ കുറച്ച് ദിവസമായി വൻതോതിൽ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ചാക്കിൽ കെട്ടിയ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് ക്വാറിക്ക് സമാനമായി ജലാശയം നിറഞ്ഞു.

രക്ഷയില്ലാതായതോടെ സമീപവാസിയായ മഠത്തിൽ വളപ്പിൽ മുഹമ്മദ് പഞ്ചായത്തിൽ പരാതി നൽകി. പഞ്ചായത്ത് നടപടിയെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടിയത്. വിവിധ ടൗണുകളിലെ സ്ഥാപനങ്ങളിൽനിന്ന് സംസ്കരിക്കാനെന്ന പേരിൽ ശേഖരിക്കുന്ന മാലിന്യമാണ് ലോറിയിൽ കയറ്റി ഇത്തരത്തിലെത്തിച്ച് തള്ളുന്നത്. വിജനമായ പ്രദേശത്ത് സന്ധ്യാസമയത്തെത്തിയ വാഹനം കണ്ട് സമീപത്തുള്ള വീട്ടുകാർ നിരീക്ഷിച്ചപ്പോഴാണ് മാലിന്യം തള്ളുന്നത് കണ്ടെത്തിയത്. ഉടൻ പോലീസിലും പഞ്ചായത്തിലും വിവരമറിയിച്ചു. രണ്ടാഴ്ച മുൻപ് കണ്ടനകത്ത് മദ്യശാലക്കു സമീപം ഹോട്ടൽ മാലിന്യം തള്ളുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടിയിരുന്നു.

നടപടി കർശനമാക്കണം :മാലിന്യം തള്ളുന്നതു സംബന്ധിച്ച് മുന്നറിയിപ്പ്‌ ബോർഡ് വെക്കണമെന്നും നിലവിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾക്ക് പഞ്ചായത്തധികൃതർ തയ്യാറാകണം. ഹോട്ടലിലെയും നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് നേതാക്കളായ കെ. വിനീത്, ശരത്, അഭിലാഷ്, അർജുൻ എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button