മഴ കനത്തു; പുഴകൾ നിറഞ്ഞൊഴുകുന്നു, ദുരിതാശ്വാസ ക്യാംപുകൾ തുടങ്ങാൻ സജ്ജം
നിലമ്പൂർ : മലയോര മേഖലയിൽ മഴ കനത്തു. ചാലിയാറും പോഷകനദികളും നിറഞ്ഞൊഴുകുന്നു. നിലവിൽ അപകടസ്ഥതിയില്ലെന്ന് തഹസിൽദാർ എം.പി.സിന്ധു അറിയിച്ചു. താലൂക്കിൽ ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. 21 വില്ലേജുകളിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങാൻ ക്രമീകരണം ചെയ്തിട്ടുണ്ട്. എൻഡിആർഎഫ് സംഘം നിലമ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.
എടക്കര : മലയോര മേഖലയിൽ മഴ കൂടുതൽ ശക്തമായി. ഇടവിട്ടാണ് മഴ പെയ്യുന്നതെങ്കിലും കോരിച്ചൊരിയുന്ന മഴയാണ്. ഇതിനാൽ എവിടെ നോക്കിയാലും വെള്ളക്കെട്ടാണ്. പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലുമെല്ലാം വെള്ളക്കെട്ട് കാരണം യാത്ര ദുഷ്കരമായി. ചാലിയാർ ഉൾപ്പെടെയുള്ള പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പാലേമാട് വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിലെ കേരള സ്കൂൾ വെതർ സ്റ്റേഷനിലെ റെയിൻഗേജ് വഴി വിദ്യാർഥികൾ ശേഖരിച്ച ഡേറ്റാ പ്രകാരം ഇന്നലെ 66.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 24 മണിക്കൂറിൽ പെയ്ത അളവാണിത്. ഞായറാഴ്ച 62.2 മില്ലിമീറ്ററാണ് മഴ ലഭിച്ചത്..