പ്രതിപക്ഷ നേതാവിന്റെ കടുത്ത ആരാധിക; മലപ്പുറത്തെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആഗ്രഹം സഫലമായി.
പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ഒരു കട്ട ഫാനുണ്ട് മലപ്പുറം വണ്ടൂർ വാണിയമ്പലത്ത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ഹംനയുടെ വലീയ ആഗ്രഹമായിരുന്നു വിഡി സതീശനെ നേരിൽകണ്ട് ഫോട്ടോയെടുക്കണമെന്നത്. വിഡി പ്രസംഗിച്ചുകൊണ്ടിരിക്കെ ഏറെ നേരം വേദിക്ക് മുന്നിൽ കാത്തിരുന്ന കൊച്ചുമിടുക്കിക്ക് പ്രവർത്തകർ ഇടപെട്ടതോടെ തന്റെ ആഗ്രഹം സഫലമായി.
കെ റെയിൽ വിഷയത്തിൽ സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷമായ വിമർശനങ്ങളുന്നയിക്കുകയാണ് വേദിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വേദിക്ക് മുന്നിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി ഒരു പെൺകുട്ടി. കാര്യമന്വേഷിച്ചപ്പോൾ ആള് പ്രതിപക്ഷനേതാവിന്റെ കട്ടഫാനാണ്. അദ്ദേഹത്തിനൊപ്പമുളള സെൽഫിയാണ് ലക്ഷ്യം. വീഡിയോ പകർത്തുന്നത് ഉമ്മയുടെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യാൻ. എന്തായാലും പാർട്ടി പ്രവർത്തകരോട് ആവശ്യം പറഞ്ഞതോടെ അനുമതി കിട്ടി. വേദിയിൽ ചെന്ന് തന്നെ വിഡി സതീശനൊപ്പം ഒരു സെൽഫി.
കൊച്ചുമിടുക്കിയുടെ ആവേശം കണ്ട് വേദിയിലെ മറ്റുളളവരും താരത്തിനൊപ്പം സെൽഫിയെടുത്തു. പ്രതിപക്ഷനേതാവിന്റെ പ്രസംഗം മുഴുവൻ മൊബൈലിൽ പകർത്തിയാണ് ഹംന മടങ്ങിയത്.