എലിസബത്ത് രാജ്ഞി അന്തരിച്ചു; മരണം സ്ഥിരീകരിച്ച് ബാൽമോർ കൊട്ടാരം


ആരോഗ്യ നില മോശമായതിനെ തുടർന്ന് എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ പിതാവ് ജോർജ്ജ് ആറാമന്റെ മരണത്തെത്തുടർന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.
ഡോക്ടർമാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ സ്‌കോട്ട്ലൻറിലെ ബാൽമോർ കൊട്ടാരത്തിൽ തുടരവേയാണ് രാജ്ഞി അന്തരിച്ചത്.മകൻ ചാൾസ് രാജകുമാരനായിരിക്കും അടുത്ത ചക്രവർത്തി.
കഴിഞ്ഞ 70 വർഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്‌ഞിയാണ്. മരണസമയത്ത് ചാൾസ് രാജകുമാരൻ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്‌ച മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗൺസിൽ അംഗങ്ങളുമായുള്ള ഓൺലൈൻ മീറ്റിങ് അവർ പെട്ടെന്ന് മാറ്റിവച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യ നിലയിൽ ആശങ്കയുണ്ടെന്നും വിശ്രമം അത്യാവശ്യമാണെന്നുമാണ് ഡോക്‌ടർമാർ അന്ന് അറിയിച്ചത്.













