PONNANI

പൊന്നാനി കോള്‍വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാൻ തീരുമാനം

തൃശൂർ: പൊന്നാനി കോള്‍വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി. പൊന്നാനി കോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അടിയന്തിര:പ്രാധാന്യത്തോടെ സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട പദ്ധതികള്‍ ശ്രദ്ധയില്‍പ്പെടുത്താനുമായി റവന്യൂ മന്ത്രി കെ രാജന്‍, ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

പൊന്നാനി കോൾ പ്രദേശത്തെ നിലവിലെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. നൂറടിത്തോടിന്റെ നവീകരണത്തോടൊപ്പം ഭാരതപ്പുഴ ബിയ്യം കായല്‍ ലിങ്ക് കനാല്‍ പദ്ധതി ഇതിന്റെ ഭാഗമായി അടിയന്തിരമായി നടപ്പിലാക്കും. മലപ്പുറം- തൃശൂർ ജില്ലയിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോള്‍‌കര്‍ഷകര്‍ക്ക് ജലലഭ്യത ഉറപ്പുവരുത്താവുന്ന രീതിയില്‍ ജലസേചനവകുപ്പും കൃഷിവകുപ്പും സംയുക്തമായി ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കാര്‍ഷിക കലണ്ടര്‍ മുന്‍കൂട്ടി തയ്യാറാക്കി നല്‍കും.

നിലവില്‍ കെഎല്‍ഡിസി, മൈനര്‍ ഇറിഗേഷന്‍, കെഎസ്ഇബി വകുപ്പുകള്‍ നിര്‍വ്വഹിക്കുന്ന പൊന്നാനി കോളുമായി ബന്ധപ്പെട്ട ആര്‍കെഐ, നബാര്‍ഡ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. വൈദ്യുതീകരണവും പമ്പ് സെറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കലും ഈ സീസണില്‍ തന്നെ പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശമുണ്ടായി. നൂറടിത്തോട് ബണ്ട് ബലപ്പെടുത്തല്‍ അടിയന്തിര പ്രാധാന്യമുള്ള വിഷയമായി ഏറ്റെടുക്കാനും യോഗത്തിൽ ധാരണയായി.
തൃശൂർ ജില്ലയിലെ വെട്ടിക്കടവ് മുതല്‍ മലപ്പുറം ജില്ലയിലെ ബിയ്യം റഗുലേറ്റര്‍ വരെ വ്യാപിച്ചു കിടക്കുന്ന 3670 ഹെക്ടര്‍ കോള്‍പ്രദേശമായ പൊന്നാനി കോളിലെ നെല്‍കൃഷി പ്രധാനമായും മഴയെ ആശ്രയിച്ചു നടക്കുന്ന ഒന്നാണ്. നൂറടിത്തോടിലും ഇതിനോട് ചേരുന്ന ഉള്‍ത്തോടുകളിലും മഴക്കാലത്ത് സംഭരിക്കുന്ന ജലം കാര്‍ഷികാവശ്യത്തിന് ഉപയോഗപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി അടിസ്ഥാന സൗകര്യവികസനങ്ങള്‍ ബണ്ടൊരുക്കലും തടയണകള്‍ നിര്‍മ്മിച്ചും മോട്ടോര്‍ഷെഡ്ഡുകളും വൈദ്യുതി കണക്ഷനുകളും നല്‍കിയും ഉള്‍ത്തോടുകള്‍ പുനരുദ്ധരിച്ചും നടപ്പിലാക്കി വരുന്ന മേഖല കൂടിയാണിത്. നെല്‍കൃഷിയുടെ തോത് വര്‍ദ്ധിച്ചുവരുന്നത് കടുത്ത ജലക്ഷാമത്തിന് ഇവിടെ വഴിയൊരുക്കുന്നുണ്ട്. കോള്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കടവല്ലൂര്‍ പോലുള്ള കോളിതര പ്രദേശങ്ങളിലെ നെല്‍കൃഷിയ്ക്കും നൂറടിത്തോടിലെ ജലം തന്നെയാണ് ആശ്രയവും.

യോഗത്തില്‍ എം എൽ എ മാരായ എ സി മൊയ്തീൻ, പി നന്ദകുമാര്‍, എന്‍ കെ അക്ബര്‍ ,മലപ്പുറം ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ, തൃശൂർ ജില്ല കലക്ടര്‍ ഹരിത വി കുമാർ, കെഎല്‍ഡിസി എംഡി, കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മലപ്പുറം, തൃശ്ശൂര്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍മാര്‍, കെഎസ്ഇബി ഡെപ്യൂട്ടി സിഇ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button