തറക്കൽ കുളത്തിൽ നീന്തലിൽ പ്രാവീണ്യം തെളിയിക്കാൻ എത്തിയത് നൂറുകണക്കിന് വിദ്യാർത്ഥികൾ
എടപ്പാൾ: തറക്കൽ കുളത്തിൽ നീന്തൽ പ്രാവീണ്യം തെളിയിക്കാൻ എത്തിയത് നൂറുകണക്കിന് വിദ്യാർത്ഥികൾ. എസ് എസ് എൽ സി പാസായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷക്ക് ഗ്രേസ് മർക്കിനുവേണ്ടി സമർപ്പിക്കേണ്ട നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ജില്ലാ സ്പോർട്സ് കൗൺസിൽ ആദ്യം ഇറക്കിയ സർക്കുലർ പ്രകാരം പൊന്നാനി താലൂക്കിലെ വിദ്യാർഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി നീന്തൽ കുളത്തിൽ നീന്തണമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. കുട്ടികൾ ഇത്രയും ദൂരം എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഇടപെടുകയും സ്പോർട്സ് കൗൺസിൽ 5 ലക്ഷം രൂപ ചിലവിട്ട് ഒരുക്കിയ എടപ്പാൾ പൊൽപ്പാക്കര, തറക്കൽ നീന്തൽ കുളം എല്ലാ സൗകര്യങ്ങളോടും
സജ്ജമാണെന്നും കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാണെന്ന് അറിയിക്കുകയും ഇടപെടൽ നടത്തുകയും ചെയ്തതിന്റെ ഭാഗമായി തിരഞ്ഞെടുക്കുകയായിരുന്നു ഈ കുളം. 27,28,29,30 തിയ്യതികളിലായി
പൊന്നാനി, കുറ്റിപ്പുറം, വളാഞ്ചേരി, തിരൂർ പെരുമ്പടപ്പ് ബ്ലോക്കിലെയും താലൂക്കിലെയും വിദ്യാർഥികൾ ഇവിടെയെത്തും. ട്രാക്കുകൾ, ലൈഫ് ജാക്കറ്റുകൾ, ട്യൂബ്, വളന്റിയർമാർ തുടങ്ങി മറ്റു സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.