BREAKING NEWSLATEST NEWSPUBLIC INFORMATIONSocialUPDATES

ജീവനൊടുക്കിയ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവം; സികെ ഷാക്കിറിനെ എല്ലാ പദവിയില്‍ നിന്നും നീക്കി

മലപ്പുറം: വാഹനത്തിന് നിരന്തരം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ മനോവിഷമത്തിൽ എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച ശേഷം ജീവനൊടുക്കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തിൽ യൂത്ത് ലീഗ് നേതാവിനെതിരെ നടപടി. സികെ ഷാക്കിറിനെ മുസ്‌ലിം ലീഗിന്റെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും എല്ലാ പദവികളിൽ നിന്നും നേതൃത്വം നീക്കി. യുക്തിവാദം തലയ്ക്കുപിടിച്ചാണ് ഷൗക്കത്ത് ജീവനൊടുക്കിയതെന്നും മാധ്യമങ്ങളും നവമാധ്യമങ്ങളും തെറ്റായ നിരീക്ഷണമാണ് ഇക്കാര്യത്തില്‍ നടത്തി കൊണ്ടിരിക്കുന്നതെന്നുമായിരുന്നു യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍ ആരോപിച്ചത്. മുസ്‌ലിം ലീഗിൻ്റെ സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായ സികെ ഷാക്കിറിനെ എല്ലാവിധ പദവികളിൽ നിന്നും മാറ്റിയത്. നേതൃത്വം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് ആ മനുഷ്യന്‍ ഫേസ്ബുക്കില്‍ കുറിപ്പ് ഇടുന്നുണ്ട്. മനുഷ്യനെ കുറിച്ചും ഈ ലോകത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തിന് വേറിട്ട അഭിപ്രായമായിരുന്നു. സാമാന്യ ബുദ്ധിയുള്ളവര്‍ക്കും വിശ്വാസികള്‍ക്കും ഉള്‍കൊള്ളാന്‍ കഴിയുന്നതല്ല അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തില്‍ എംവിഡി കുറ്റക്കാരല്ല. മോഡിഫിക്കേഷന്‍ നിയമം എടുത്തു കളയാണോന്ന് എംവിഡി തീരുമാനിക്കട്ടെ എന്നും യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ ഷാക്കിര്‍ പറഞ്ഞു.ആത്മഹത്യ ചെയ്ത വ്യക്തിയുടെ വാഹനത്തിന് പത്തു മാസം മുമ്പാണ് അദ്യം ഫിറ്റ്നസ് നിഷേധിക്കുന്നത്. അതിന് ശേഷം ഏഴ് മാസവും കമ്മ്യൂണിസ്റ്റ് പിണറായി തന്നെയാണ് കേരളം ഭരിച്ചത്. എംവിഡിയെ ക്കുറിച്ച് അയാള്‍ ആരോപിക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതും വിശ്വാസത്തെ പരിഹസിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും സികെ ഷാക്കിര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഷൗക്കത്തിനെ വ്യക്തിഹത്യ ചെയ്തും എംവിഡിയെ ന്യായീകരിച്ചും ആയിരുന്നു ഷാക്കിറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടെയാണ് ഈ നടപടി.തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച ശേഷമായിരുന്നു മലപ്പുറം കിഴിശ്ശേരി മുണ്ടം പറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഷൗക്കത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫിറ്റ്നസിനായി ഏജൻ്റിനെ സമീപിക്കാതെ നേരിട്ട് കൊണ്ടോട്ടി സബ് ആർടിഒയെ ബന്ധപ്പെട്ടതിനാൽ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ആരോപിച്ചു. ഇക്കാരണം കൊണ്ടുതന്നെ പല തവണ ഫിറ്റ്നസ് നിഷേധിച്ചെന്ന് ഷൗക്കത്ത് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്ത് നിന്നും നിലവിൽ വിശദീകരണം ഒന്നും വന്നിട്ടിട്ടില്ല.അതേസമയം, ഷൗക്കത്തിന്റെ കുടുംബത്തെ മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. അതേസമയം, ഷൗക്കത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സിപി ജോണും റിപ്പോർട്ട് തേടി. ട്രാൻസ്പോർട്ട് കമീഷണറോട് ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button