CHANGARAMKULAM

ചങ്ങരംകുളത്ത് പോസ്റ്റ് വുമണിന് തെരുവ് നായയുടെ കടിയേറ്റു

തെരുവുനായ നിയന്ത്രണത്തിന് കേരളം; വാക്സിനേഷന് നായയെ എത്തിച്ചാൽ 500 രൂപ!

ചങ്ങരംകുളം:ആലങ്കോട് പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമൺ അജീഷ്മയെ (26) ജോലിക്കിടെ തെരുവുനായയുടെ കടിയേറ്റു. പാലക്കാട് പട്ടഞ്ചേരിയിൽ ആശാ പ്രവർത്തക രജനി ശിവരാമനെ (43) ജോലിക്കിടെ നായ കടിച്ചു. ഫീൽഡ് സർവേയ്ക്കായി ഒരു വീട്ടിൽ എത്തിയപ്പോൾ അവിടത്തെ വളർത്തുനായയാണു കടിച്ചത്.

വിവിധ ജില്ലകളിലായി ഇരുനൂറിലേറെ പേർ ഇന്നലെ നായയുടെ കടിയേറ്റു ചികിത്സ തേടി. വളർത്തുനായ്ക്കളുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടും. തെരുവുനായ്ക്കൾ കുറുകെ ചാടുകയും പാഞ്ഞടുക്കുകയും ചെയ്തതിനെത്തുടർന്നുള്ള 4 അപകടങ്ങളിൽ 7 പേർക്കു പരുക്കേറ്റു. അഞ്ചൽ (കൊല്ലം), ചാവക്കാട് (തൃശൂർ), ചേളന്നൂർ (കോഴിക്കോട്) എന്നിവിടങ്ങളിലാണ് അപകടങ്ങൾ. കൊല്ലം പുത്തൂരിൽ ആടിനെ നായകൾ കടിച്ചുകൊന്നു.

പേപ്പട്ടികളെയും ആക്രമണകാരികളായ നായ്ക്കളെയും കൊല്ലാൻ അനുമതി തേടി കേരളം സുപ്രീം കോടതിയെ സമീപിക്കും. ഇതോടൊപ്പം തെരുവു നായ്ക്കളെ ലക്ഷ്യമിട്ടുളള ഊർജിത വാക്സിനേഷനും പഞ്ചായത്ത് തല ഷെൽറ്റർ സംവിധാനവും ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കും. തെരുവു നായ്ക്കളെ പിടിക്കാൻ കൂടുതൽ പേർക്കു പരിശീലനം നൽകും. പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ ജനങ്ങളുടെ സഹായത്തോടെ നീക്കാനും പരിപാടി തയാറാക്കും.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കും തെരുവുനായ ശല്യം ചർച്ച ചെയ്യാനുള്ള ഉന്നതതല യോഗത്തിനും ശേഷം മന്ത്രി എം.ബി.രാജേഷാണു തീരുമാനങ്ങൾ വിശദീകരിച്ചത്. തെരുവു നായ്ക്കളെ പാർപ്പിച്ചു പരിപാലിക്കുന്നതിന് ഒഴിഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ഷെൽറ്ററുകൾ നിർമിക്കും. ശല്യം കൂടുതലുള്ള സ്ഥലങ്ങൾ നിർണയിച്ച് ഇവിടെ പ്രത്യേക സൗകര്യം ഒരുക്കും.

തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷ പ്രതിരോധ വാക്സീൻ നൽകാൻ ഈ മാസം 20 മുതൽ ഒരു മാസം നീളുന്ന തീവ്രയജ്ഞം മന്ത്രി പ്രഖ്യാപിച്ചു. ഉടമസ്ഥരില്ലാതെ തെരുവിൽ കഴിയുന്ന ഇണക്കമുള്ള നായ്ക്കളെ വാക്സിനേഷന് എത്തിച്ചാൽ, നായ ഒന്നിന് 500 രൂപ പ്രതിഫലം നൽകുന്ന പദ്ധതി ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button