കുറ്റിപ്പുറത്ത് പഴയ ഷോപ്പിംഗ് കോംപ്ലക്സ് ലേലം വിളി 18 ലക്ഷത്തിന് ലേലം വിളിച്ച വയോധികൻ ഉടമ്പടി വെയ്ക്കാതെ മുങ്ങി
കുറ്റിപ്പുറം : പഞ്ചായത്തിന്റെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ലേലം വിളി ആവേശം നിറഞ്ഞും ബഹളത്തിൽ മുങ്ങിയും. ആവേശത്തിൽ 18 ലക്ഷം രൂപയ്ക്ക് ലേലം കൊണ്ട് വയോധികൻ പണം കെട്ടിവെക്കാതെ മുങ്ങി. ഇതോടെ ലേലത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലാണ് ആവേശം നിറഞ്ഞ ലേലം വിളി അരങ്ങേറിയത്. പഞ്ചായത്തിന്റെ പഴയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള ലേലമാണ് നടന്നത്. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച ലേലത്തിൽ എൺപതോളം പേരാണ് പങ്കെടുത്തത്. കെട്ടിടം പൊളിക്കുന്നതിന് 60,106 രൂപയാണ് പഞ്ചായത്ത് നിശ്ചയിച്ചിരുന്നത്. ഒരു ലക്ഷത്തിൽ തുടങ്ങിയ ലേലം വിളി അഞ്ചും പത്തും കടന്ന് 18 ലക്ഷത്തിലാണ് ചെന്നെത്തിയത്. 18 ലക്ഷത്തിൽ എത്തിയതോടെ ബാക്കിയുള്ളവർ പിന്മാറി. ഇതോടെ ലേലം 18 ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയുടെ പേരിൽ ഉറപ്പിച്ചു. ലേലത്തുകയുടെ മൂന്നിലൊരു ഭാഗം ഇന്നലെ തന്നെ കെട്ടിവെക്കണമെന്ന നിർദേശം ഉണ്ടായിരുന്നുവെങ്കിലും ഇതിന് മുതിരാതെ ലേലം കൊണ്ട വയോധികൻ മുങ്ങുകയായിരുന്നു.ഇതോടെ ഇന്നലെ നടന്ന ലേലത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. ലേലം കൊണ്ട് വയോധികനെ രേഖാമൂലം അറിയിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ലേലത്തിൽ ഉറച്ചു നിൽക്കാൻ വയോധികൻ തയ്യാറായില്ലെങ്കിൽ പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ വിളിപ്പുറത്തുള്ളവരുടെ പേരിൽ ലേലം ഉറപ്പിക്കണോ അതോ പുനർലേലം നടത്തണോ എന്ന കാര്യം നാളെ നടക്കുന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുക്കും. അതേസമയം ലേല നടപടികളുമായി ബന്ധപ്പെട്ട പോരായ്മകൾ ചൂണ്ടിക്കാട്ടി ലേലത്തിൽ പങ്കെടുത്തവർ ഏറെ നേരം ബഹളം വെച്ചത് പഞ്ചായത്ത് കോൺ ഹാളിനെ സംഘർഷഭരിതമാക്കി.