ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് ശനിയാഴ്ചകളിൽ പ്രവർത്തിദിനമാക്കിയ തീരുമാനം ഇന്ന് പുന:പരിശോധിക്കും
ഇന്ന് ഉച്ചയ്ക്ക് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. ഏപ്രിൽ ആദ്യവാരം പ്രവൃത്തിദിനം ആക്കിയതും പുന:പരിശോധിക്കും. പത്തുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കിയത് വലിയ വിവാദം ഉയർത്തിയിരുന്നു. കെഎസ്ടിഎ അടക്കമുള്ള സംഘടനകൾ പരസ്യമായി രംഗത്ത് വന്നതിനെ തുടർന്നാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട പുനരാലോചന നടത്തുന്നത്. കുട്ടികളുടെ അവധിദിവസം വിദ്യാഭ്യാസ വകുപ്പ് കവർന്നെടുക്കുന്നതായി ചൂണ്ടിക്കാട്ടി സാഹിത്യകാരൻ എൻ എസ് മാധവനും രംഗത്തെത്തിയിരുന്നു. ജൂൺ 20ന് സംയുക്ത അധ്യാപക സംഘടനകൾ സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നുണ്ട്. എംടിയുവിന്റെ നേതൃത്വത്തിൽ നാളെ ഉപജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സർക്കാർ വഴങ്ങുന്നത്. ജൂൺ ഒന്നിന് പുറത്തിറങ്ങിയ അക്കാദമിക് കലണ്ടർഇത്തരത്തിൽ വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചത്.
ക്വാളിറ്റി ഇംപൂവ്മെന്റ് പ്രോഗ്രാം
(ക്യുഐപി) മേൽനോട്ട സമിതിയിൽ ഉൾപ്പെട്ട സംഘടനകളുടെ യോഗമാണ് നടക്കുന്നത്. വിദ്യാഭ്യാസരംഗത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപക സംഘടന നേതാക്കളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്