പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
പൊന്നാനി: പൊന്നാനി തീരദേശ മേഖലയിലെ കടലാക്രമണ പ്രദേശങ്ങളിൽ കെ പി നൗഷാദലി എംഎൽഎ സന്ദർശനം നടത്തി. പൊന്നാനി മുതൽ കാപ്പിരിക്കാട് വരെയുള്ള തീരപ്രദേശം ഓരോ വർഷവും മീറ്ററുകൾ കടലെടുത്തുകൊണ്ടിരിക്കുകയാണ്. തീരദേശമേഖലകളിലെ ജനങ്ങളുടെ പ്രയാസങ്ങൾ നേരിൽകണ്ട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരിഹാര നടപടികൾക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. നബാർഡിന്റെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ ചെല്ലാനം മോഡൽ കടൽഭിത്തി നിർമ്മിക്കുമെന്ന് നിയമസഭ ബജറ്റ് പ്രസംഗത്തിൽ തന്നെ മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. മുൻ സർക്കാരുകളുടെ കാലത്ത് തീരപ്രദേശ മേഖലയിലെ ചില സ്ഥലങ്ങളിൽ മാത്രം വലിയ കല്ലുകൾക്ക് പകരം ചെറിയ കല്ലുകളിട്ടതിനാൽ കടലാക്രമണ സമയത്ത് കല്ലുകൾ മണ്ണിനടിയിലായതും ദുരിതം ഇരട്ടിയാക്കി. എല്ലാവർഷവും കടൽ കരയിലേക്ക് മീറ്ററുകളോളം കയറിവരുന്നത് പൊന്നാനിക്ക് ഭീഷണിയാണെന്നും, പൊന്നാനി തീരദേശ മേഖലകൾക്ക് പൂർണമായും സംരക്ഷണം ലഭിക്കുന്ന രീതിയിൽ ചെല്ലാനത്തുനിന്നും പൊന്നാനിയിലെത്തി പഠനം നടത്തിയ സാങ്കേതിക വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും നൗഷാദ് അലി എംഎൽഎ അറിയിച്ചു.